തിരുവനന്തപുരം: സംസ്ഥാനത്തെ 205 ഇനം മൃഗങ്ങള്‍ വംശനാശ ഭീഷണിയില്‍. ആന, സിംഹവാലന്‍ കുരങ്ങ്, ചുണ്ടെലി, ഈനാംപേച്ചി, ചെന്നായ, കടുവ, വരയാട്, നീല തിമിംഗലം തുടങ്ങിയ ജീവികളൊക്കെ നിലവില്‍ വംശനാശം നേരിടുന്ന മൃഗങ്ങളുടെ റെഡ് ലിസ്റ്റിലാണ്.
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ അടങ്ങിയ പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് (ഐയുസിഎന്‍) പുറത്തിറക്കുന്ന പുസ്തകമാണിത്.
പുസ്തകത്തില്‍ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്.
കേരളത്തിലെ കശേരുക ജീവികളില്‍ (നട്ടെല്ലുള്ളവ) 11% ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കപ്പെടുമെന്ന് റെഡ് ലിസ്റ്റ് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 1,847 കശേരുക ജീവികളുണ്ട്. ഇവയില്‍ 173 ഇനങ്ങളും കേരളത്തിലും പശ്ചിമ ഘട്ടത്തിലും മാത്രം കാണുന്നവയാണ്. 23 ഇനങ്ങള്‍ തീവ്ര വംശനാശ ഭീഷണിയിലാണ്. 90 ഇനം വംശനാശ ഭീഷണിയിലാണ്. 92 ഇനം വംശനാശം നേരിടാന്‍ സാധ്യതയുള്ള ഗണത്തില്‍ പെടുന്നു. 34 ഇനം സസ്തനികളും 25 ഇനം ഉഭയജീവിയിനങ്ങളും 24 ഇനം തവളകളും 8 ഇനം പക്ഷികളും ഇല്ലാതാകും.
സംസ്ഥാനത്ത് 4500 തരം പൂച്ചെടികളാണുള്ളത്. ഇതില്‍ 1500 ഇനം പ്രത്യേക സ്ഥലത്തുമാത്രം കണ്ടു വരുന്നവയാണ്. ഇത്തരം ചെടികളും വംശനാശ ഭീഷണിയിലാണ്. ഉള്‍നാടന്‍ സമുദ്ര മത്സ്യങ്ങള്‍ 950 ഇനങ്ങളുണ്ട്.
ഇതില്‍ 30 ശതമാനം ശുദ്ധജലമത്സ്യങ്ങള്‍ സംസ്ഥാനത്ത് മാത്രം കാണുന്നതാണ്. തനത് മത്സ്യസമ്പത്തും ഭീഷണിയിലാണ്. സ്വാഭാവികം എന്നതിനേക്കാള്‍ മനുഷ്യനിര്‍മ്മിതമായ പലകാരണങ്ങളാണ് പാരിസ്ഥിതിക അന്തരീക്ഷം ദുര്‍ബലപ്പെടുത്തുന്നത് എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: