ന്യൂദല്‍ഹി: ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ത്രിപുരയില്‍ പോളിങ്ങില്‍ വന്‍ കുറവ്. 59 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 76 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 2013ല്‍ 91.82 ശതമാനമായിരുന്നു. 15.82 ശതമാനത്തിന്റെ കുറവ്. സിപിഎം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ചരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം പോളിങ്് രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് ത്രിപുര. സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതാണ് റെക്കോര്‍ഡ് പോളിങ്ങിന് കാരണമെന്ന് പരാതിയുണ്ട്. ബിജെപി ഇത്തവണ തുടക്കം മുതല്‍ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്കി. തുടര്‍ന്ന് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ഡയറക്ടര്‍ ജനറലിനെ പ്രത്യേക നിരീക്ഷകനായി കമ്മീഷന് നിയമിച്ചു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ബിജപി സംസ്ഥാന പ്രസിഡന്റുമായി ചീഫ് ഇലക്ടറല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം പരാതി നല്കി. സിപിഎം ഭീഷണി വകവെക്കാതെ പരമാവധി ബൂത്തുകളില്‍ ബിജെപി ഏജന്റുമാരെയും നിയമിച്ചു. കള്ളവോട്ടുകള്‍ ഒരുപരിധി വരെ തടയാനായത് ബിജെപിയുടെ പ്രതീക്ഷയും സിപിഎമ്മിന്റെ ആശങ്കയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും വ്യാജമായിരുന്നെന്ന് കമ്മീഷന് പറഞ്ഞു. ആദ്യമായി സംസ്ഥാനത്തെ മുഴുവന്‍ ബൂത്തിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചു. ചലോ പള്‍ട്ടായ് (മാറ്റം കൊണ്ടു വരൂ) എന്ന ബിജെപിയുടെ മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തതായി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് പറഞ്ഞു. ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: