കണ്ണൂര്‍: ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് രൂപം കൊണ്ട ഭിന്നത മറനീക്കി പുറത്തേക്ക്. പ്രതികളുടെ കീഴടങ്ങലിലെ നാടകവും തെളിയുന്നു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കേസില്‍ അറസ്റ്റിലായവര്‍ പ്രതികളല്ലെന്ന് വ്യക്തമാക്കി നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചതും മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് കൊലപാതകത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു കൊണ്ട് രംഗത്തെത്തിയതും പാര്‍ട്ടി നേതൃത്വത്തിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടിരിക്കുന്ന ഭിന്നതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഷുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളാണെന്ന് പറയുമ്പോള്‍ കോടിയേരി വിരല്‍ ചൂണ്ടുന്നത് ആഭ്യന്തരം കയ്യാളുന്ന പിണറായി വിജയന് നേരെയാണ്. ഡിഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചതുതന്നെ നിലവില്‍ എസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണം നേരായ രീതിയില്‍ നടക്കുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് സൂചന. കൊലപാതകം നേതൃത്വത്തിന്റെ അറിവോടെയെന്ന് പിടിയിലായ പ്രതികളുടെ മൊഴിയും പുറത്തു വന്നിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നേതൃത്വത്തിന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് വ്യക്തമായിരിക്കുകയാണ്. കേസിലെ ഗൂഢാലോചന വ്യക്തമായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്വതന്ത്രമായ ഒര് ഏജന്‍സി തന്നെ അന്വേഷണത്തിന് വേണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
കേസന്വേഷണത്തില്‍ ആദ്യഘട്ടം തൊട്ടേ അന്വേഷണം നേര്‍വഴിക്ക് നടത്താന്‍ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന കണ്ണൂര്‍ എസ്പി ശിവവിക്രമിന്റെ അഭാവത്തിലാണ് രണ്ട് പ്രതികളേയും പിടിച്ചതായി പോലീസ് വ്യക്തമാക്കിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അതിനാല്‍ത്തന്നെ കേസന്വേഷണത്തിനും യഥാര്‍ത്ഥ പ്രതികളെ പിടികൂടാത്തതിനും പിന്നില്‍ പാര്‍ട്ടി നേതൃത്വവും ആഭ്യന്തര വകുപ്പും ചേര്‍ന്ന് ഒത്തുകളി നടന്നതായി സംശയം ബലപ്പെട്ടിട്ടുണ്ട്. പ്രതികളുടെ കീഴടങ്ങല്‍ ഒരു നാടകമായിരുന്നവെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. കൊലയ്ക്ക് പിന്നിലെ ഏതോ ഉന്നതരെ രക്ഷിക്കാനുളള നീക്കം കീഴടങ്ങലിനു പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സുധാകരന് തുറന്ന കത്തയച്ചു. കൊല്ലും കൊലയും മാത്രം പ്രവര്ത്തനശൈലിയായി സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളെയും പ്രവര്‍ത്തകരെയും നിലക്ക് നിര്‍ത്താന്‍ ദേശീയ നേതൃത്വം തയ്യാറാകണമെന്ന് സുധാകരന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുന്നി വിഭാഗത്തിന്റെ സജീവ പ്രവര്ത്തകന് കൂടിയായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തിനെതിരെ കാന്തപുരം വിഭാഗവും മുഴുവന്‍ യഥാര്‍ത്ഥ പ്രതികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് സംഘടനാ തലത്തില്‍ പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ഇതിന്റെ ഭാഗമായി എസ്എസ്എഫ് കണ്ണൂര്‍ നഗരത്തില്‍ പ്രതിഷേധ സംഗമം നടത്തി.
ഷുഹൈബിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഒളിച്ചിരുന്നത് ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ ഒളിച്ചിരുന്ന മുഴക്കുന്ന് മുടക്കോഴി മലയില്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പൊലീസ് റെയ്ഡ് നടത്താനെത്തുന്നുവെന്ന് അറിഞ്ഞ എം.വി.ആകാശും രജിന്‍രാജും ഇവിടെനിന്നു രക്ഷപെടുകയും പിറ്റേന്ന് രാവിലെ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസിലെ ചില സിപിഎമ്മുകാര്‍ റെയ്ഡ് ചോര്‍ത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ എസ്പി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. ഇക്കാര്യം ജില്ലാ പോലീസ് സൂപ്രണ്ട് ഡിജിപി, ഉത്തരമേഖലാ എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: