ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍തുക വാങ്ങി ഉന്നത പരീക്ഷകളില്‍ സഹായിച്ചിരുന്ന ഡോക്ടര്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് (എന്‍ബിഇ) ഏഴുവര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഡോ. പട്ടേല്‍ നെവില്‍ വിഷുഭായിയാണ് വിവിധ പേരുകളില്‍ പരീക്ഷയ്ക്ക് ഹാജരായത്. ‘സഞ്ജയ് ദത്തിന്റെ മുന്നാഭായി എംബിബിഎസ്’ എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
ദല്‍ഹി മെഡിക്കല്‍ കൗണ്‍സിലി(ഡിഎംസി)ലാണ് ഈ ഡോക്ടര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമാണ് എന്‍ബിഇ. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഡിഎംസി ഒരു അച്ചടക്കസമിതിയെ നിയോഗിച്ചിരുന്നു. ഡോ.നെവില്‍ അച്ചടക്കസമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.
ഉന്നത മെഡിക്കല്‍ പരീക്ഷകളില്‍ സഹായിച്ചതിന് വന്‍തുക വിദ്യാര്‍ത്ഥികളില്‍ നിന്നും ഇയാള്‍ കൈപ്പറ്റിയിരുന്നതായും ഡിഎംസി രജിസ്ട്രാര്‍ ഡോ. ഗിരീഷ് ത്യാഗി പറഞ്ഞു. എല്ലാ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളില്‍ നിന്നും ഈ ഡോക്ടറുടെ പേര് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. 2013ല്‍ നീറ്റ് പിജി പരീക്ഷയിലും ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: