തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ലോകായുക്തയില്‍ പരാതി നല്കി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2015 ല്‍ ഗവര്‍ണ്ണര്‍ക്കും വ്യാജ സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണു ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഭാര്യ വിനോദിനിയുടെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നതു നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളില്‍ ഒന്നില്‍ വീടുണ്ട്. 2014ല്‍ നിഖില്‍ രാജേന്ദ്രന് എന്നയാള്‍ക്കു വിനോദിനിയുടെ പേരിലുള്ള പ്ലോട്ടുകള്‍ 45 ലക്ഷം രൂപയ്ക്കു വില്പന നടത്തിയിട്ടുണ്ട്.
ചൊക്ലി സബ് രജിസ്ട്രാര്‍ ഓഫിസിലായിരുന്നു നടപടികള്‍. അഞ്ചര ലക്ഷം രൂപ രജിസ്ട്രേഷനു ചെലവായി. ഭൂമി ഇടപാടുകളില്‍ 20,000 രൂപയില്‍ കൂടുതല്‍ പണമായി കൈമാറാന്‍ പാടില്ലെന്ന ആദായ നികുതി നിയമവും കോടിയേരി ലംഘിച്ചിട്ടുണ്ട്. എന്നാല്‍ 2015 ജൂണ്‍ 30നു കോടിയേരി ഗവര്‍ണര്‍ക്കു നല്കിയ സത്യവാങ്മൂലത്തില്‍ വീടിരിക്കുന്ന പ്ലോട്ടിനു നാലര ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. ഇതു വാസ്തവ വിരുദ്ധമാണ്. മാത്രവുമല്ല നിഖിലിന് വിറ്റെന്ന് പറയുന്ന വീട്ടിലാണ് കോടിയേരിയും കുടുംബവും ഇപ്പോഴും താമസിക്കുന്നത്.
വിനോദിനി 45 ലക്ഷം രൂപയ്ക്കു വിറ്റ സ്ഥലത്തിനു തൊട്ടടുത്തായി മകന് ബിനീഷ് കോടിയേരി ഇതേ കാലയളവില്‍ ലക്ഷ്മിയമ്മ, സോമന് എന്നിവരില്‍ നിന്ന് അഞ്ചേമുക്കാല്‍ ലക്ഷത്തിനു 12.5 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. ഭൂമിവില കുറവുള്ള ഈ സ്ഥലത്തു വിനോദിനിയുടെ ഭൂമിക്കു മാത്രം എങ്ങനെ കൂടുതല്‍ വില ലഭിച്ചുവെന്നു പരിശോധിക്കണമെന്നും രാധാകൃഷ്ണന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: