കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ കേസെടുക്കുന്നില്ലെന്നാരോപിച്ച് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടത പരിഗണിച്ചത്.
ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ അതിരൂപതയുടെ ഭൂമി പൊതുസ്വത്തല്ലെന്നും ഇതിന്റെ വില്പനയില് നഷ്ടമുണ്ടായാല്‍ മൂന്നാമതൊരാള്‍ക്ക് പരാതി നല്‍കാനാവില്ലെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഇതിനെ എതിര്‍ത്തു. അതിരൂപതയുടെ കടം വീട്ടാന്‍ ഭൂമി വില്ക്കാന് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 301.76 സെന്റ് സ്ഥലം സെന്റിന് 9 ലക്ഷം രൂപ നിരക്കില്‍ വില്‍ക്കാനാണ് അതിരൂപതയുടെ കണ്‍സള്‍ട്ടേഴ്സ് ഫോറം അനുമതി നല്‍കിയത്.
27.15 കോടി രൂപ സ്വരൂപിക്കാനാവുമെന്നും ഫോറം വ്യക്തമാക്കിയിരുന്നു. പക്ഷേ, നിര്‍ദേശങ്ങള്‍ ലംഘിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള എതിര് കക്ഷികള്‍ 9.13 കോടി രൂപയ്ക്കാണ് ഭൂമി വിറ്റത്. അതിരൂപതാംഗമായ താന്‍ ഈ തട്ടിപ്പിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പരാതി നല്‍കിയിട്ടും പോലീസ് രസീത് നല്‍കിയില്ല. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കേസെടുക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദേശമുണ്ടെന്ന് പോലീസ് സ്റ്റേഷനില്‍ നിന്ന് പറഞ്ഞെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: