ഹൈദരാബാദ്: ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കോണ്‍ക്ലേവ് ദല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സാക്ഷരത എല്ലാ വീടുകളിലുമെത്തിക്കാനായി.
ഗ്രാമീണ ഇന്ത്യയില്‍ പ്രധാനമന്ത്രി റൂറല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന് വഴി ഡിജിറ്റല്‍ കാര്യങ്ങളില്‍ 10 കോടി ജനങ്ങളെ പരിശീലിപ്പിച്ചു കഴിഞ്ഞു. 2014ല്‍ രണ്ട് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറികളേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 118 മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. സാങ്കേതിക വിദഗ്ദ്ധരുടെ എണ്ണത്തില്‍ മാത്രമല്ല, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒന്നാമതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന്റെ ടെക്നോളജി ഹബ്ബായി ഇന്ത്യ മാറുകയാണെന്ന് മോദി പറഞ്ഞു. മൂന്നര വര്‍ഷത്തെ നേട്ടമാണിത്. പദ്ധതി സര്‍ക്കാരിന്റേതാണെങ്കിലും വിജയം ജനങ്ങളുടെ പങ്കാളിത്തംകൊണ്ടാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നത് സങ്കല്‍പ്പമോ പദ്ധതിയോ അല്ല ജീവിത രീതിയായിക്കഴിഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയാണ് ഇന്ന് ഏറ്റവും സാങ്കേതിക പരിജ്ഞാനമുള്ളവരുടെ രാജ്യം. നൂതനമായ കണ്ടെത്തലുകള്‍ക്കും സംരംഭങ്ങള്‍ക്കും മാത്രമല്ല, അവയുടെ വിപണന മേഖലയിലും ഇന്ത്യ വളരുകയാണ്. ലോകത്തെ ഏറ്റവും സാങ്കേതിക സൗഹൃദ രാജ്യമായി ഇന്ത്യ മാറുകയാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: