കൊല്ലം: റെഡ്ക്രോസിനെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും പിടിച്ചെടുത്ത ഓഫീസുകള്‍ തിരിച്ചു നല്‍കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍. റെഡ്ക്രോസിന്റെ നിലവിലുള്ള ഭാരവാഹികളെ പിരിച്ചു വിട്ട് ഓഫീസുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവയ്ക്കുകയായിരുന്നു.
സംഘടനയെ കൈപ്പിടിയിലൊതുക്കാമെന്ന ഇടത് സര്‍ക്കാരിന്റെ വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. 2016 ജൂലൈ 15നാണ് റെഡ്ക്രോസ് പിരിച്ചു വിട്ട് സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പിരിച്ചു വിടലിനെതിരായി റെഡ്ക്രോസ് ഭാരവാഹികള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബഞ്ചിനെ സമീപിച്ചെങ്കിലും അന്തിമ വിധിയില്‍ ഡിവിഷന് ബഞ്ചും ഉത്തരവ് ശരിവച്ചു.
ഡിവിഷന് ബഞ്ച് വിധി വന്നിട്ടും അധികാര കൈമാറ്റം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഡിവിഷന് ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഒരു വര്‍ഷം മുന്‍പ് കേസ് പരിഗണിക്കവെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനെ തടഞ്ഞത് കോടതി അലക്ഷ്യമാണെന്ന വാദത്തിനിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഫീസുകള്‍ കൈമാറാമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ പിടിച്ചെടുത്ത തിരുവനന്തപുരത്തെ സംസ്ഥാന, ജില്ലാ കമ്മറ്റി ഓഫീസുകള്‍, ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലാ ഓഫീസും വിട്ടു നല്‍കിയില്ല.
2017 ഡിസംബറില്‍ കേസ് പരിഗണിക്കവെ ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചു. ഓഫീസുകള്‍ വിട്ടു നല്‍കാതെ കോടതി അലക്ഷ്യനടപടികള്‍ സ്വീകരിച്ച നാല് ജില്ലാ കളക്ടര്‍മാരും ആരോഗ്യവിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിയും 2018 ഫെബ്രുവരിയില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഫെബ്രുവരി ഒന്‍പതിന് നടന്ന സിറ്റിംഗില്‍ രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറുകയും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കായി അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
ഇത് പരിഗണിച്ച കോടതി മാര്‍ച്ച് അഞ്ചിന് മുന്‍പ് മുഴുവന്‍ ഓഫീസുകളും രേഖകളും റെഡ്ക്രോസിന് തിരികെ നല്കാന് ഉത്തരവിട്ടിരിക്കുകയാണ്. എന്നാല്‍ ഉത്തരവ് വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ചെയര്മാന് വി.പി. മുരളീധരനും വൈസ് ചെയര്മാന് അഡ്വ. സുനില്‍.സി കുര്യനും പറഞ്ഞു. സ്കുളുകള്‍ കേന്ദ്രീകരിച്ചുള്ള ജൂനിയര്‍ റെഡ്ക്രോസിനെ പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കവും കോടതി ഇടപടെലില്‍ പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: