തിരുവനന്തപുരം: തീവ്രവാദത്തിന്റെയും ഭീകരതയുടെയും കാര്യത്തില്‍ കേരളം കാശ്മീരില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന് ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ കുമാര്‍സിംഗ്. തീവ്രവാദത്തിന്റെ തീഷ്ണത ഏറെ അനുഭവിച്ചവരാണ് കാശ്മീര്‍ ജനത. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരിച്ചുവരവിന്റെ പാതയിലാണ് യുവജനത. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇത് അപകടകരമാണ്. ബിജെപി ലീഗല്‍ സെല്‍ സംഘടിപ്പിച്ച ‘രാഷ്ട്രം നേരിടുന്ന ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിന്താ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയത്തിന്റെയോ വോട്ടിന്റെയോ പേരില്‍പോലും തീവ്രവാദികള്‍ക്ക് സ്വീകാര്യത വരുന്നത് അപകടമാണ്. കേരളത്തില്‍ പ്രതേ്യകിച്ചും കണ്ണൂര്‍ ജില്ലയില്‍ ദേശവിരുദ്ധശക്തികളുടെ പ്രവര്‍ത്തനം കൂടുന്നു. കശ്മീര്‍ അതിര്‍ത്തിയില്‍ കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ കൊല്ലപ്പെടുന്നു. തീവ്രവാദികള്‍ കണ്ണൂര്‍ ഒളിത്താവളമാക്കുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകവും തീവ്രവാദ പ്രവര്‍ത്തനമാണ്.
കാശ്മീരല്ല, ഭീകരതയാണ് പ്രശ്നം. പാക്കിസ്ഥാന് ഒറ്റപ്പെട്ടു. ചൈന ഒഴികെ ഒരു ലോകരാജ്യവും പാക്കിസ്ഥാനെ അനുകൂലിക്കുന്നില്ല. യുവാക്കള്‍ തീവ്രവാദം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് തിരിച്ചുവരുന്നതും തോക്ക് കൊണ്ട് സംസാരിച്ചിരുന്നവര്‍ നാക്ക് കൊണ്ട് സംസാരിക്കാന്‍ തുടങ്ങിയതും നല്ല ലക്ഷണമാണ്. പോലീസിനും സൈന്യത്തിനും പൂര്‍ണസ്വാതന്ത്ര്യം കൊടുത്തതോടെയാണ് ഇത്.
പിഡിപി- ബിജെപി സഖ്യത്തെ വിമര്‍ശിക്കുന്നവര്‍ ഏറെയുണ്ട്. സഖ്യം ആശയപരമോ രാഷ്ട്രീയപരമോ അല്ല. തികച്ചും ഭരണപരംമാത്രമാണ്. സദ്ഭരണം എന്ന ആശയത്തിനായാണ് സഖ്യം ഉണ്ടാക്കിയത്. കാശ്മീരിന് എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അത് പാക്കിസ്ഥാനില്‍നിന്നല്ല ഭാരതത്തില്‍ നിന്നാണെന്ന് നിയമസഭയില്‍ അസന്നിഗ്ധമായി പിഡിപി നേതാവായ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വാജ്പേയിയും മോദിയും പ്രധാനമന്ത്രിയായപ്പോഴാണ് സംസ്ഥാനത്തിന് പുരോഗതി ഉണ്ടായതെന്നും അവര്‍ അടിവരയിട്ടു.
പത്മശ്രീ ലഭിച്ച ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ പൊന്നാട അണിയിച്ച് ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി ആദരിച്ചു. ലീഗല്‍സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.ആര്. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന ബോര്‍ഡ് ഉപാധ്യക്ഷന്‍ ദല്‍ജിത് സിംഗ് ചിബ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ജില്ലാ പ്രസിഡന്റ് അഡ്വ. എ. സുരേഷ്, ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ അഡ്വ. രാജ്മോഹന്‍, കോ- കണ്‍വീനര്‍ അഡ്വ. കെ.ആര്. ചന്ദ്രമോഹന്, അഡ്വ. പരബ്രഹ്മം ശ്രീകുമാര്‍, വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പ്രൊഫ. രാജേന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: