ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള രാഷ്ട്രീയ സത്യസന്ധ്യത ഇടതു- വലതു മുന്നണികള്‍ കാണിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. എന്‍ഡിഎ ജില്ലാ നേതൃയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡിഎ വിരുദ്ധതയാണ് ഇരുമുന്നണികളുടെയും പൊതുസ്വഭാവം. ജനങ്ങളെ കബളിപ്പിക്കാന്‍ വിരുദ്ധ രാഷ്ട്രീയം പറയുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ഇരുവര്‍ക്കും.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ 65ഓളം കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളി. ഇത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കെതിരെ വിശാലമുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിലും കോണ്‍ഗ്രസിന്റെ പ്രതികരണം ആത്മാര്‍ത്ഥതയുള്ളതല്ല. ഷുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രിയും ഭരണകൂടവും അറിഞ്ഞു നടപ്പാക്കിയതാണ്. പോലീസ് വേട്ടക്കാര്‍ക്കൊപ്പമാണ്. സംസ്ഥാനം അരാജകത്വത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകം എന്‍ഐഎയും ഷുഹൈബ് കൊലക്കേസ് സിബിഐയും അന്വേഷിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ക്കെതിരായ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസ് സംസ്ഥാന ജന. സെക്രട്ടറിമാരായ ബി. ഗോപകുമാര്‍, ബി. സുരേഷ്ബാബു, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് രാജന് കണ്ണാട്ട്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: