ന്യൂദൽഹി: ആപ്പ് എംഎൽഎമാർ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദ്ദിച്ച സംഭവം ഏറെ വിവാദത്തിലേക്ക്. സംഭവത്തിൽ കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അഡ്മിനിസ്റ്റേറ്റിവ് സർവ്വീസ് (ഐഎഎസ്) അസോസിയേഷൻ ആവശ്യപ്പെട്ടു. ദൽഹി ലെഫ്റ്റനൻ്റ് ഗവർണറെ പരാതി ബോധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അംഗങ്ങൾ.
കെജ്രിവാളിന്റെ വസതിയിൽ മീറ്റിങിൽ പങ്കെടുക്കാനെത്തിയ ചീഫ് സെക്രട്ടറിയെ മീറ്റിങിനുശേഷം ആപ്പ് എംഎൽഎ അമാനത്തുള്ള ഖാനും മറ്റൊരു എംഎൽഎയും ചേർന്ന് അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവം വിവാദമായതോടെ ബിജെപി ആപ്പ് സർക്കാരിനെതിരെ രംഗത്തെത്തി. ബിജെപി ദൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി, രോഹിണി മണ്ഡലത്തിലെ ബിജെപി എംഎൽഎ വിജേന്ദർ ഗുപ്ത എന്നിവർ ആപ്പ് സർക്കാരിനെതിരെ തുറന്നടിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ആക്രമണം നടന്നതായി തെളിഞ്ഞാൽ ആപ്പ് സർക്കാരിനെ പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ചീഫ് സെക്രട്ടറി ആരോപണ വിധേയരായ എംഎൽഎമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ചീഫ് സെക്രട്ടറിയാണ് എംഎൽഎമാർക്കെതിരെ മോശമായ രീതിയിൽ പെരുമാറിയതെന്ന് ആപ്പ് നേതൃത്വം പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: