കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയും സംസ്ഥാന റൂസ ഡയറക്ടറേറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പദ്ധതി 23, 24 തിയ്യതികളിലായി നടത്തും. സര്‍വ്വകലാശാലയിലെ പഠന വകുപ്പുകളുടെ ഗവേഷണ നേട്ടങ്ങളും അക്കാദമിക് പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23 ന് കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ കാലത്ത് പത്തിന് വൈസ്ചാന്സിലര് ഡോ.ഗോപിനാഥ് രവീന്ദ്രന് പ്രദര്‍ശനവും ശില്‍പ്പശാലയും ഉദ്ഘാടനം ചെയ്യും.
സര്‍വ്വകലാശാല പഠനവകുപ്പുകള്‍ സ്റ്റാളുകള്‍ ഒരുക്കിയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളും കണ്ടുപിടിത്തങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. വിവിധ പഠന വകുപ്പുകളുടെ നേതൃത്വത്തില്‍ സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയം, രക്തസമ്മര്‍ദ്ദം, ബോഡി മാസ്റ്റ് ഇന്‍ഡക്സ്, കുടിവെള്ള പരിശോധന എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സൈക്യാട്രിക് കൗണ്‍സിലിങ്ങ്, ഐക്യുടെസ്റ്റ്, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സൗരബാറ്ററിയുടെ പ്രവര്‍ത്തനം, സസ്യങ്ങളുടെ മെഡിസിനല്‍, ബയോളജിക്കല്‍ ഗുണങ്ങള്‍, മാലിന്യസംസ്ക്കരണം, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം, കൃത്രിമ തടിയുടെ നിര്‍മാണ പ്രക്രിയ, ഫെര്മെന്റേഷന് പ്രക്രിയ എന്നിവയെ കുറിച്ചുള്ള വിശദീകരണവും സ്റ്റാളുകളില്‍ ലഭ്യമായിരിക്കും. അപൂര്‍വ്വമായി കാണുന്ന ലിഖിത രേഖകളുടെയും വസ്തുക്കളുടെയും ഫോട്ടോഗ്രാഫികളും സംഗീത ഉപകരണങ്ങളുടെയും കൃത്രിമ തടിക്ക് വേണ്ടിയുള്ള ലേസര്‍ കട്ട് ക്യു ആര് കോഡ് ടെക്നോളജിയുടെ പ്രദര്‍ശനം എന്നിവയും വിവിധ സ്റ്റാളുകളിലായി സംഘടിപ്പിക്കുന്നുണ്ട്.
23, 24 തീയ്യതികളിലായി കണ്ണൂര്‍സര്‍വ്വകലാശാല താവക്കര ആസ്ഥാനത്തുള്ള ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പ്രദര്‍ശനം നടക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനം 24ന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ജെയിംസ് പോള്‍, ഡോ.കെ.ശ്രീജിത്ത്, ഡോ.ബി.അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: