ചിറയിന്‍കീഴ്: ദേശീയ ഗ്രന്ഥശാല തീയിട്ടതിനു പിന്നാലെ ചിറയിന്‍കീഴില്‍ ഗ്രന്ഥശാല അനുകൂല ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കഴിഞ്ഞ ദിവസം ഗ്രന്ഥശാല കത്തിച്ചതിനെതിരെ തപസ്യയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. ബോര്‍ഡിലെ ആശയങ്ങള്‍ തീവച്ചവരെ ഭയപ്പെടുത്തുന്നവയായിരുന്നു. ഗ്രന്ഥശാല തീയിട്ടവര്‍ തന്നെയാണ് ഭരണത്തണലില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ കീറിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ഇടതുപക്ഷ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് മധ്യത്തിലിരുന്ന യുവമോര്‍ച്ചയുടെ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഗ്രന്ഥശാല കത്തിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാജപ്രകടനങ്ങള്‍ നടത്തുന്നവരുടെ ആത്മാര്‍ത്ഥതയില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ബിജെപിയും പരിവാര്‍ സംഘടനകളും പ്രക്ഷോഭം ഏറ്റെടുത്ത് ശക്തമാക്കുകയായിരുന്നു. ഇതിലെ ജനപങ്കാളിത്തമാണ് സാമൂഹ്യവിരുദ്ധരെ ഭയപ്പെടുത്തുന്നത്. ഇത്തരം നടപടി കൊണ്ട് സത്യം പുറത്തു കൊണ്ടുവരുന്നതിനെ തടയാനാകില്ലെന്നും ഗ്രന്ഥശാല കത്തിച്ചവരെ സമൂഹമധ്യത്തില്‍ കൊണ്ടു വരുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ബിജെപി മണ്ഡലം കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: