തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉത്സവത്തിന് തുടക്കം കുറിച്ച് നാളെ വൈകിട്ട് 5.45ന് ദേവിയെ കാപ്പു കെട്ടികുടിയിരുത്തും. പ്രസിദ്ധമായ പൊങ്കാല മാര്‍ച്ച് 2ന് നടക്കും.
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി നടത്തുന്ന പൊങ്കാലയ്ക്ക് നാല്‍പ്പത് ലക്ഷംപേര്‍ എത്തുമെന്നാണ് പ്രതീക്ഷ. കുത്തിയോട്ടവ്രതാരംഭം 24ന് രാവിലെ 8.45ന്. 993 കുട്ടികളാണ് കുത്തിയോട്ടത്തിന് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ തലത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേര്‍ന്നു. വിവിധവകുപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപമുള്ള 31 വാര്‍ഡുകളില്‍ അവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. അവശേഷിക്കുന്ന പ്രവൃത്തികള്‍ ഞായറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് വകുപ്പ് മേധാവികള്‍ അറിയിച്ചു. വെള്ളമെത്തിക്കാന്‍ മറ്റുതാലൂക്കുകളില്‍നിന്ന് കുടിവെള്ള ടാങ്കറുകള്‍ എത്തിക്കും. കുടിവെള്ള വിതരണത്തിന് 1260 പൊതു ടാപ്പുകളും സ്ത്രീകള്‍ക്ക് കുളിക്കാന്‍ 50 ഷവറുകളും സ്ഥാപിക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അന്നദാനം, കുടിവെള്ളവിതരണം എന്നിവ നടത്തുന്നവര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കും. പരീക്ഷാക്കാലമായതിനാല്‍ ശബ്ദമലിനീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സ്പെഷ്യല്‍ സ്ക്വാഡ് ഇത് നിരീക്ഷിക്കും.
പൊങ്കാലക്കാര്ക്കായി റെയില്‍വേ ഏഴ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയും പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി റെയില്‍വേ 420 ആര്‍പിഎഫുകാരെ നിയോഗിക്കും. ഇതില്‍ 120 പേര് വനിതകളായിരിക്കും. ഫയര്‍ഫോഴ്സ് 300 സേനാംഗങ്ങളെ നിയോഗിക്കുമെന്ന് ഫയര്‍ഫോഴ്സ് മേധാവി ടോമിന് തച്ചങ്കരി പറഞ്ഞു. 90 പോയിന്റുകളില്‍ പ്രത്യേകസൗകര്യം ഒരുക്കും. 10 ആംബുലന്‍സുകളും സജജമാക്കും. സുരക്ഷാക്രമീകരണങ്ങള്‍ക്കായി 3600 പോലീസുകാരെ നിയോഗിക്കും. ഇതില്‍ 1850 പേര് വനിതകളാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകളും താത്കാലിക ആശുപത്രി സംവിധാനങ്ങളും പ്രവര്‍ത്തിക്കും.
പൊങ്കാലയ്ക്കുശേഷം നഗരം ശുചീകരിക്കുന്നതിന് 3000 ശുചീകരണ തൊഴിലാളികളെ നിയോഗിച്ചതായി മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. പൊങ്കാല പ്രമാണിച്ച് മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശികാവധി അനുവദിക്കാന്‍ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെ.ടി. ജലീല്‍, എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍മാര്‍, കളക്ടര്‍ ഡോ കെ. വാസുകി, ട്രസ്റ്റ് ഭാരവാഹികള്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: