വിളപ്പില്‍: പൊട്ടിപ്പൊളിഞ്ഞ മണ്കുടിലില് ഇനി എല്ലാ ദിവസവും അടുപ്പുപുകയും. പ്രാര്‍ഥനപോലെ അനുശ്രീക്ക് പഠനവും തുടരാം. കവിന്‍പുറം ചാമവിള ശരണ്യഭവനില്‍ ലളിത (54), മകള്‍ ശരണ്യ, കൊച്ചുമകള്‍ അനുശ്രീ (10) എന്നിവരുടെ ദുരിത ജീവിതത്തിനാണ് ഉദാരമതികളുടെ കൈത്താങ്ങ്.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന അനുശ്രീ എന്ന അഞ്ചാം ക്ലാസുകാരിയുടെ കദനകഥ കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുശ്രീയുടെയും കുടുംബത്തിന്റെയും കണ്ണീരൊപ്പാനെത്തുകയായിരുന്നു. അനുശ്രീയുടെ കുടുംബത്തിന് ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാതെ എത്തിക്കാന്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള തയ്യാറായി. ഇന്നലെ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം സായിഗ്രാമം പിആര്‍ഒ ഉമേഷിന്റെ നേതൃത്വത്തില്‍ അനുശ്രീയുടെ വീട്ടില്‍ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു. അനുശ്രീയുടെ പഠനച്ചെലവ് ജ്വാല ഫൗണ്ടേഷന് ഏറ്റെടുക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല അറിയിച്ചു.
വിളപ്പില്‍ പഞ്ചായത്തില്‍ രണ്ടുവര്‍ഷമായി ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് വീട് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് അനുശ്രീയുടെ കുടുംബത്തിന് വീട് നല്‍കാനാകാത്തത്. എന്നാല്‍ നാട്ടുകാരുടെ സഹകരണത്തോടെ ബിജെപി അനുശ്രീക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് വാര്‍ഡംഗം അജിത്കുമാര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറായിരുന്നു അനുശ്രീയുടെ അച്ഛന് മണികണ്ഠന് നായര്‍. സ്വന്തമായി ഓട്ടോ വാങ്ങാനായി ഒരുവര്‍ഷം മുമ്പ് വീടിന്റെ പ്രമാണം ഈട് നല്കി 1.75 ലക്ഷം ബാങ്കില്‍ നിന്ന് വായ്പയെടുത്തു. വായ്പകിട്ടിയ പണംകൊണ്ട് ഓട്ടോ എടുക്കാന്‍ സാധിച്ചില്ല. പകരം ഹൃദയാഘാതം വന്ന് ആശുപത്രിയിലായ മണികണ്ഠന്റെ ചികിത്സയ്ക്കായി ചെലവഴിച്ചു. മണികണ്ഠന്റെ ജീവന് രക്ഷിക്കാനായില്ല.
തൈറോയ്ഡ്, കാലുകളില്‍ നീര്‍വീക്കം എന്നിവയുള്ള ശരണ്യയ്ക്കും രോഗിയായ അമ്മ ലളിതയ്ക്കും ഒരു ജോലിക്കും പോകാന്‍ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയ ബാങ്ക് വായ്പയും ഉറക്കം കെടുത്തുന്നുണ്ട്. ആത്മഹത്യ മുന്നില്‍കണ്ട് കഴിഞ്ഞ തങ്ങളോട് സുമനസുകള്‍ കാണിച്ച കാരുണ്യത്തിന് നന്ദി പറയുമ്പോള്‍ ശരണ്യയുടെയും അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: