ദുബായ്: രാജ്യാന്തര ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ കോഹ്ലി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. റാങ്കിങ്ങിലെ മാജിക്ക് സംഖ്യയായ 900 പോയിന്റ് പുതിയ ഐസിസി റാങ്കിങ്ങില്‍ കോഹ്ലി പിന്നിട്ടു.
ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും ചരിത്രനേട്ടം സ്വന്തമാക്കി. നേരത്തെ മൂന്നാമതായിരുന്ന ബുംറ പുതിയ റാങ്കിങ് അനുസരിച്ച് ഒന്നാമതെത്തി. അഫ്ഗാനിസ്ഥാന്റെ 19കാരന് ലെഗ് സ്പിന്നര്‍ റഷീദ് ഖാനൊപ്പമാണ് ബുംറ ഒന്നാം സ്ഥാനത്ത്്.
ബാറ്റ്സ്മാന്മാരില് പുതിയ റാങ്കിങ് അനുസരിച്ച് 909 പോയിന്റാണ് കോഹ്ലിക്കുള്ളത്. 887 പോയിന്റ് നേടിയിട്ടുള്ള സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു കോഹ്ലിക്ക് മുന്‍പ് കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് 876 പോയിന്റായിരുന്നു കോഹ്ലിക്ക്. പരമ്പര കഴിഞ്ഞതോടെ 909 പോയിന്റായി കോഹ്ലിക്ക്. 1991-ല്‍ ഓസ്ട്രേലിയയുടെ ഡീന്‍ ജോണ്സിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി കോഹ്ലി. ടെസ്റ്റിലും ഏകദിനത്തിലും 900 റേറ്റിങ് പോയിന്റുകള്‍ നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമെന്ന ബഹുമതിയും കോഹ്ലിക്ക് സ്വന്തമായി.
1985ല്‍ 935 റേറ്റിങ് പോയന്റുമായി ഒന്നാമതെത്തിയ വിവിയന്‍ റിച്ചാര്‍ഡ്സാണ് റാങ്കിങ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ബാറ്റ്സ്മാന്. സഹീര്‍ അബ്ബാസ് (931), ഗ്രെഗ് ചാപ്പല്‍ (921), ഡേവിഡ് ഗവര് (919), ജാവേദ് മിയാന്‍ദാദ് (910) എന്നിവരാണ് ഏകദിന റേറ്റിങ് പോയന്റില്‍ ഇനി കോഹ്ലിക്ക് മുന്നിലുള്ളവര്‍.
ബാറ്റ്സ്മാന്മാരില് 844 പോയിന്റുള്ള എബി ഡിവില്ലിയേഴ്സാണ് രണ്ടാമത്. മൂന്നാമത് ഓസീസ് താരം ഡേവിഡ് വാര്‍ണറും. ബൗളര്‍മാരില്‍ 787 പോയിന്റ് വീതം നേടിയാണ് ജസ്പ്രീതും റഷിദ്ഖാനും ഒന്നാംസ്ഥാനം പങ്കിട്ടത്. ഇതോടെ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും അഫ്ഗാന്റെ റഷീദ് ഖാന് സ്വന്തമായി. മൂന്നാമത് ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടാണ്. ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എട്ടാമത്. 41 സ്ഥാനങ്ങള്‍ മുന്നേറിയ കുല്‍ദീപ് യാദവ് 15-ാം സ്ഥാനത്തേക്കുയര്‍ന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: