ഇറ്റാനഗര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു. അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലയിലാണ് സംഭവം. ലോഹിത് ജില്ലയിലെ നാംഗോയില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ ആസാം സ്വദേശികളായ സഞ്ജയ് സോബാര്‍, ജഗദീഷ് ലോഹാര്‍ എന്നിവരാണ് ആള്‍ക്കൂട്ട വിചാരണയ്ക്കു വിധേയരായത്.
ടെസു പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍നിന്ന് ഇവരെ ആള്‍ക്കൂട്ടം വലിച്ചിറക്കുകയും നിരത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. പുറത്തെത്തിച്ച പ്രതികളെ വിവസ്ത്രരാക്കിയ ശേഷം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ജുഡീഷല്‍ അന്വേഷണത്തിനു ഉത്തരവിട്ടു.
കഴിഞ്ഞ 12 ാം തീയതി മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഞായറാഴ്ച ഗ്രാമത്തിനു സമീപമുള്ള തേയിലത്തോട്ടത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.
പ്രതികള്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു ടെസു പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയെ സ്ഥലംമാറ്റുകയും ചെയ്തു. ടെസുവില് ലോഹിത് ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: