കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘം സഞ്ചരിച്ച കാറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന. വാടകക്കെടുത്ത രണ്ട് വാഹനങ്ങളിലായാണ് അക്രമിസംഘം എത്തിയത്. ഷുഹൈബിനെ വെട്ടിക്കൊന്ന ശേഷം വന്ന കാറില്‍ത്തന്നെ മടങ്ങിയ അക്രമികള്‍ ഇടക്ക്വെച്ച് രണ്ടാമത്തെ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.
പിടികിട്ടാനുള്ള കൂട്ടുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞതോടെ ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏത് സങ്കേതത്തില്‍ ഒളിച്ചാലും പ്രതികളെ പിടികൂടാനാവുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ എം.വി.ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26) എന്നിവര്‍ റിമാന്റിലാണ്. ആര്‍എസ്എസ് പ്രവര്ത്തകന് വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കൊലയാളി സംഘത്തില്‍ അഞ്ചുപേരുണ്ടായതായാണ് പ്രതികളില്‍ നിന്ന് ലഭിച്ച സൂചന. ഇതില്‍ എടയന്നൂര്‍ സ്വദേശികളാണ് രണ്ടുപേരെന്നാണ് പറയുന്നത്.
അതേസമയം പോലീസ് പിടികൂടിയ പ്രതികള്‍ യഥാര്‍ത്ഥ കുറ്റവാളികളല്ലെന്നും സിപിഎം പോലീസിന് നല്കിയ ഡമ്മി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ചു. യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന് നടത്തുന്ന 48 മണിക്കൂര്‍ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ച ശേഷം സുധാകരന്റെ സമരപ്പന്തലിലെത്തി. സിപിഎമ്മിന്റെ അക്രമവും കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: