കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബിനെ കൊന്നത് ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ആവര്‍ത്തിച്ചു. ഷുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് അത് വ്യക്തമാണ്. ടിപി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുമായി സമാനമാണിത്. അറസ്റ്റിലായ ഒരാള്‍ ആകാശ് തില്ലങ്കേരിയാണ്. അയാള്‍ പി.ജയരാജന്റെ സന്തത സഹചാരിയാണ്. ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലുണ്ടെങ്കില്‍ അത് ജയരാജന് അറിഞ്ഞുകൊണ്ടാണെന്നും സുധാകരന് ആരോപിച്ചു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിപി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് ഷുഹൈബിനെ വധിക്കാന്‍ വേണ്ടിയാണ്. പാര്‍ട്ടി ഗ്രാമമായി അറിയപ്പെടുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം തടവുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്തും കിട്ടും. ജയിലിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നവരാണ്. ഇതില്‍പെടാത്ത ന്യൂനപക്ഷം വരുന്ന ജീവനക്കാര്‍ എല്ലാം കണ്ടും കേട്ടും സഹിച്ച് ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പണ്ടൊക്കെ ജയില്‍ ജീവനക്കാരുടെ ഭീഷണിയും മര്‍ദ്ദനവുമായിരുന്നു തടവുകാര്‍ക്ക് സഹിക്കേണ്ടി വന്നിരുന്നതെങ്കില്‍ ഇപ്പോഴത് മൊത്തമായും ജയിലിനുള്ളിലെ സിപിഎം ക്രിമിനലുകളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ചില അത്യാവശ്യ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു വേണ്ടി രാത്രി ജയിലില്‍നിന്ന് തടവുകാരെ ഇറക്കിവിട്ട് പുലര്‍ച്ചെ എത്തിച്ച സംഭവം വരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്നിട്ടുണ്ടെന്നും സുധാകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: