ഭാഷാപരമായ വിവേചനം പാടില്ലെന്ന ലോക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 70-ാം വര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ വിശ്വമാതൃഭാഷാ ദിനം വരുന്നത്. 1999 നവംബറിലെ ഐക്യരാഷ്ട്രസഭാ പ്രമേയത്തിലൂടെയാണ് എല്ലാവര്‍ഷവും ഫെബ്രു. 21 വിശ്വമാതൃഭാഷാദിനമായി ആചരിക്കാന്‍ അംഗരാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ ആഹ്വാനംചെയ്തത്.
സുസ്ഥിര വികസനത്തിന്റെ ഭാഷ എന്നതാണ് ഈ വര്‍ഷം വിശ്വമാതൃഭാഷാദിനത്തിന്റെ സന്ദേശമായി യുനെസ്കോ മുന്നോട്ടുവച്ചിരിക്കുന്നത്.
വികസനം എന്ന കാഴ്ചപ്പാടിനു തന്നെ ഇന്ന് വലിയ മാറ്റം വന്നിട്ടുണ്ട്. റോഡും മാളും വിമാനത്താവളങ്ങളുമല്ല വികസനം എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. എല്ലാം ഉള്‍പ്പെടുത്തി അടിസ്ഥാനസൗകര്യ വികസനം അഥവാ പശ്ചാത്തല വികസനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. മാനവശേഷി വികസനമാണ് പിന്നീട് ഏറെ ചര്‍ച്ചയായത്. മനുഷ്യന്റ ആരോഗ്യവും സുഖവും സൗകര്യവും മാത്രമല്ലെന്നും, പ്രകൃതിയുടെ താളവും സ്വഭാവവും സംരക്ഷിക്കുകകൂടി വേണമെന്ന ചിന്ത വികസന കാഴ്ചപ്പാടില്‍ ഇടംപിടിച്ചിരിക്കുന്നു. സുസ്ഥിര വികസനം എന്നാണ് ഇന്ന് പറയുന്നത്.
സിങ്കപ്പൂരിന്റെ മാതൃകയെക്കുറിച്ച് പറയുമ്പോള്‍ സമ്പന്നമായ സിങ്കപ്പൂരും ദരിദ്രരായ സിങ്കപ്പൂരികളും എന്ന പ്രയോഗം പ്രസിദ്ധമായിരുന്നു. അവിടെനിന്നുമുള്ള അപഗ്രഥനമാണ് ക്രമമായ വികസനം, വിജ്ഞാന സമൂഹം, സര്‍വ്വസ്പര്‍ശി വിദ്യാഭ്യാസം, ഭാഷ, മാതൃഭാഷ എന്നീ ചിന്തകളിലേക്ക് സാമൂഹ്യശാസ്ത്രജ്ഞന്മാരേയും ആസൂത്രണ വിദഗ്ധരേയും നയരൂപീകരണ പണ്ഡിതരേയും എത്തിച്ചത്. ഇംഗ്ലീഷ് അധിഷ്ഠിത യൂറോ-അമേരിക്കന്‍ ചിന്താഗതിക്ക് ഇന്ന് വലിയ പൊളിച്ചെഴുത്ത് സംഭവിച്ചുകഴിഞ്ഞു. മാതൃഭാഷയില്‍ അധിഷ്ഠിതമായ ബഹുഭാഷാ സമൂഹത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഭാരതത്തിന്റെ ഭാഷാ വൈവിധ്യത്തിന്റെ ദര്‍ശനത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് നടത്തിയ ചില പഠനങ്ങള്‍ ഇവിടെ ഏറെ പ്രസക്തമാണ്.
ലോകത്ത് 5.1 % ഇംഗ്ലീഷ് മാതൃഭാഷ ആയവരും 3.4 % ഇംഗ്ലീഷ് രണ്ടാംഭാഷയായി ഉപയോഗിക്കാന്‍ കഴിവുള്ളവരുമാണ്. ബാക്കി 91.5 % ജനങ്ങള്‍ക്കും ഇംഗ്ലീഷ് അന്യമാണ്. ഈ വസ്തുത അവരുടെ സാങ്കേതികവിദ്യാ വികസനത്തിലും, വിപണനത്തിലും അവര്‍ എത്രത്തോളം പ്രയോജനപ്പെടുത്തിയെന്ന് അറിയാന്‍ അവരുടെ ‘വിന്റോസ്’ എന്ന കമ്പ്യൂട്ടര്‍ സോഫ്ട്വെയറിന്റെ പുതിയ പതിപ്പുകള്‍ എത്ര ഭാഷകളില്‍ ലഭ്യമാക്കിയെന്ന് നോക്കിയാല്‍ മതി. വിന്റോസ്-98, 30 ഭാഷകളിലാണ് ഉണ്ടായിരുന്നതെങ്കില്‍, വിന്റോസ് എക്സ്പി 42 ഭാഷകളിലും വിന്റോസ് വിസ്ത 97 ഭാഷകളിലും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് വിപണിയില്‍ ഇറക്കിയത്.
ലോകത്ത് ഈ മാറ്റം പ്രകടമാകുമ്പോള്‍ ഭാരതത്തില്‍ ഇത് എങ്ങനെ പ്രതിഫലിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മൈക്രോമാക്സ് എന്ന മൊബൈല്‍ കമ്പനി 21 ഭാരതീയ ഭാഷകളില്‍ ഉപയോഗിക്കാനുള്ള സൗകര്യത്തോടെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇറക്കിയപ്പോള്‍ അത് നവമാധ്യമരംഗത്തും സ്മാര്‍ട്ട്ഫോണ്‍ രംഗത്തും വിപ്ലവംതന്നെയാണ് സൃഷ്ടിച്ചത്. ഉന്നതശ്രേണിയില്‍ ഭാരതത്തില്‍ ഇന്നും ആംഗലേയവല്കൃത അടിമ മനഃസ്ഥിതി തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മൂന്ന് കോടി മലയാളികള്‍ മലയാളം സംസാരിക്കുന്നവരായും, നിത്യവ്യവഹാരങ്ങള്‍ ചെയ്തു ജീവിക്കുന്നവരായും ഉള്ളപ്പോള്‍ മൈക്രോസോഫ്റ്റിന്റെ പതിപ്പുകള്‍ മലയാളഭാഷയ്ക്ക് ഇടം നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇത് വ്യക്തമാക്കുന്നത,് കുഴപ്പം സാങ്കേതികവിദ്യയുടെയോ സാങ്കേതിക വിദ്യ വിപണിയില്‍ ഇറക്കുന്നവരുടെയോ അല്ല, മറിച്ച് അത് ഉപയോഗിക്കുന്നവരുടേതാണ് എന്നാണ്.
മലയാളത്തില്‍ ഈ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കണമെന്ന ആവശ്യകത മലയാളികളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടില്ല. കഴിഞ്ഞവര്‍ഷം അഖിലേന്ത്യാ തലത്തില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷ (നീറ്റ്) നടത്തിയപ്പോള്‍ മലയാള ഭാഷയില്‍ ചോദ്യപേപ്പര്‍ വേണമോ എന്ന പരീക്ഷാ നടത്തിപ്പ് ഏജന്‍സിയുടെ ചോദ്യത്തിന് വേണ്ടെന്നാണത്രേ കേരളം മറുപടി പറഞ്ഞത്. ഇപ്പോള്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തുന്ന പരീക്ഷയില്‍നിന്ന് മലയാളം പുറത്താക്കപ്പെട്ടു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. നമ്മള് അത് ആവശ്യപ്പെട്ടോ? കേരളത്തില്‍ ഭരണഭാഷ മലയാളമാക്കിയെങ്കിലും പ്ലസ് ടു ഉപരിയായ ഉദേ്യാഗാര്ത്ഥികള്ക്കുവേണ്ടി നടത്തുന്ന മത്സരപരീക്ഷകള്‍ എല്ലാം ഇംഗ്ലീഷിലാണ്. അങ്ങനെ ഇംഗ്ലീഷ,് അധികാരത്തില്‍നിന്നും അറിവു നേടാനുള്ള അവസരങ്ങളില്‍നിന്നും, തൊഴില്‍ ചെയ്യാനുള്ള അവകാശങ്ങളില്നിന്നുമെല്ലാം സാധാരണ മലയാളിയെ മാറ്റിനിര്‍ത്തുന്നു.
ഈ പശ്ചാത്തലത്തില്വിശ്വമാതൃഭാഷാ ദിനത്തിന്റെ സന്ദേശമായി ‘യുെനസ്കോ’ മുന്നോട്ടുവക്കുന്ന സുസ്ഥിര വികസനത്തിന് മാതൃഭാഷയിലുള്ള വിദ്യാഭ്യാസം എന്ന ആശയം ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
കേരളത്തില്‍ ഇന്ന് പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ യജ്ഞം എന്ന പദ്ധതി നടപ്പാക്കി വരികയാണല്ലോ. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും, അവിടെ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന മാസ് റൂമുകള്‍ സജ്ജമാക്കാനും, ഗുണനിലവാരം സൃഷ്ടിക്കാനും അതിലൂടെ സ്വകാര്യമേഖലയില്‍നിന്ന് കുട്ടികളെ വന്‍തോതില്‍ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അങ്ങനെ, ലാഭകരമല്ല എന്ന പേരില്‍ പൂട്ടിപ്പോയിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളെ നിലനിര്‍ത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാമെന്നും, ഇടത് അധ്യാപക സംഘടനകളുടെ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം ഒരു ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ വന്നുചേര്‍ന്നുവെന്നു സര്‍ക്കാര്‍ അവകാശവാദം ഉയര്‍ത്തുന്നു. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടതും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ കാലോചിതമായി നവീകരിക്കേണ്ടതും, പഠന ബോധന പ്രക്രിയയില്‍ വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ടതുമാണ്.
പ്രാഥമിക തലത്തില്‍ ചട്ടവിരുദ്ധമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചിട്ടാണ് കുട്ടികളെ ആകര്‍ഷിച്ചത്. മാത്രമല്ല, കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ വരാന്‍ പോകുന്ന പ്രീപ്രൈമറി വിദ്യാലയങ്ങള്‍ ഇപ്പോള്‍തന്നെ വിദ്യാലയങ്ങളോട് ചേര്‍ന്ന് ആരംഭിച്ചും അത് ഇംഗ്ലീഷ് മീഡിയം എന്ന ബോര്‍ഡ് വച്ചുമാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ മലയാളഭാഷാ നയത്തിന്റെ നഗ്നമായ ലംഘനവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തഃസത്തക്ക് നിരക്കാത്ത നടപടിയുമാണ് കേരളസര്‍ക്കാര്‍ പിന്തുടരുന്നത്. സ്വകാര്യ വിദ്യാലയങ്ങള്‍ ഇത്തരം നയപരമായ വ്യതിയാനങ്ങള്‍ വരുത്തുമ്പോള്‍ അത് നിയന്ത്രിക്കുകയും നിയമം കര്‍ശനമായി പാലിപ്പിക്കുകയും ചെേയ്യണ്ട സര്‍ക്കാരാണ് സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിലും ശക്തമായി നടപ്പാക്കി, വിജയം വരിച്ച് ‘മാതൃകയായി’ എന്നെല്ലാം ഊറ്റം കൊള്ളുന്നത്.
കേരളത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ വികസനത്തിന് മലയാളത്തെ വിജ്ഞാനത്തിന്റെ ഭാഷയാക്കി മാറ്റിയെടുക്കാനാണ് മലയാളം സര്‍വ്വകലാശാല സ്ഥാപിച്ചത് എന്നാണ് പറയുന്നത്. അഞ്ച്-ആറ് വര്‍ഷം പിന്നിട്ട സര്‍വ്വകലാശാലയുടെ ഈ ദിശയിലുള്ള പ്രവര്‍ത്തനം എന്താണ്? മലയാളത്തോട് സ്നേഹമുണ്ടായിരുന്ന ഒരു ഐഎഎസുകാരന്റെ വിസി കാലാവധി കഴിഞ്ഞപ്പോള്‍ മറ്റൊരു ഐഎഎസ്സുകാരിയെ അവിടെ അവരോധിച്ചു. അവരും മലയാളവും തമ്മിലെന്താണ് ബന്ധം എന്നു ചോദിച്ചാല്‍ മലയാളം പറയാന്‍ ആഗ്രഹിക്കാത്ത മലയാളിയായ ഉദേ്യാഗസ്ഥ എന്ന് മാത്രമാണ്. അവര്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കെയാണ് പൊതുവിദ്യാലയങ്ങളുടെ സാര്‍വ്വത്രികമായ ഇംഗ്ലീഷ് മീഡിയവല്ക്കരണം നടന്നത്.
വികാരം എന്നതിലുപരി, വികസനവുമായും വിജ്ഞാനനിര്മാണത്തിന്റെയും സംരക്ഷണത്തിന്റെയും വിപണനത്തിന്റെയും മാധ്യമമായി പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താനുള്ള ആസൂത്രണങ്ങള്‍ ആവശ്യമാണ്. ഭാരതത്തിന്റെ സമഗ്രമായ വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ചിന്തയ്ക്ക് വളരെ പ്രാധാന്യമുണ്ട്. വടക്കു കിഴക്കന്‍ മേഖലയുടെ വികസനപ്രക്രിയയില്‍ അവിടുത്തെ ഭാഷകളെ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍കൂടി തയ്യാറാകണം. നാഗാലാന്‍ഡിലെ ഭാഷ ഇംഗ്ലീഷ് ആണ്. അത് ചില ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭാഷ മാത്രമാണെന്നും, വിവിധ ഗോ്രത വിഭാഗങ്ങള്‍ ഒരുമിച്ചുവന്ന സമ്മേളനത്തില്‍ ഉയര്‍ന്നുവന്നിരുന്നു.
ഭാഷകളെ മാറ്റിനിര്‍ത്തിയും തമ്മിലടിപ്പിച്ചും രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നവരുടെ താല്പര്യങ്ങള് പുറത്തുകൊണ്ടുവരാനും, ഭാഷകള്‍ തമ്മിലുള്ള ഏകാത്മകത തിരിച്ചറിഞ്ഞ് ശക്തിപ്പെടുത്തി ആധുനിക വിജ്ഞാനവും സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ച് വികസന ചക്രവാളങ്ങള്‍ കീഴടക്കാന്‍ ഒരു ഭാഷാ വികസന ആസൂത്രണവും ദേശീയ ഭാഷാ നയവും നമുക്ക് വേണം. അത് നമ്മുടെ സുസ്ഥിര വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനും യുനെസ്കോ മുന്നോട്ടുവച്ചിട്ടുള്ള 2030-ലേക്കുള്ള ലോക വിദ്യാഭ്യാസ ലക്ഷ്യം പൂര്‍ത്തീകരിക്കാനും സഹായിക്കും. ഈ വിശ്വമാതൃഭാഷാ ദിനം നാമമാത്രമായ ചടങ്ങുകളില്‍ ഒതുക്കാതെ ദേശീയ ഭാഷാനയത്തിനും ഭാഷാ ആസൂത്രണത്തിനും വഴിതെളിക്കുന്ന രീതിയില്‍ വികസനവും വിജ്ഞാനവുമായി ബന്ധിപ്പിച്ച് ഭാഷ ചര്‍ച്ച ചെയ്യാനുള്ള തുടക്കമായി മാറട്ടെ.
(ഭാരതീയ ഭാഷാ മഞ്ച് സംയോജകനും
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ട സമിതി
അംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: