കൊച്ചി: സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരത്തോടെ ലോട്ടറി അടിച്ചത് കെഎസ്ആര്‍ടിസിക്ക്. അഞ്ചാം ദിവസം സ്വകാര്യ ബസ്സ് സമരം അവസാനിച്ചപ്പോള്‍, 30.26 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ കയറിയത്.
ജീവനക്കാരുടെ ശമ്പളം, പെന്ഷന് തുക എന്നിവ മൂലം നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്ക് ബസ് സമരത്തില്‍ നിന്ന് കിട്ടിയ കോടികള്‍ ആശ്വാസമായിരിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടിയത് തിങ്കളാഴ്ചയാണ്. 8.50 കോടി രൂപ. സമരം തുടങ്ങിയ ദിവസം 7.22 കോടി രൂപയും രണ്ടാം ദിവസം 7.85 കോടിയും മൂന്നാം ദിവസമായ ഞായറാഴ്ച 6.69 കോടി രൂപയുമാണ് വരുമാനം. സാധാരണ ദിവസങ്ങളില്‍ ശരാശരി അഞ്ചുകോടിക്കും ആറുകോടിക്കും ഇടയിലാണ് വരുമാനം.
7.50 കോടിക്ക് മുകളില്‍ വരുമാനമുണ്ടായത് രണ്ട് ദിവസങ്ങളിലാണ്. ശനിയാഴ്ചയും തിങ്കളാഴ്ചയും. ഫെബ്രുവരി 16 നാണ് സ്വകാര്യ ബസ്സുകള്‍ സമരം തുടങ്ങിയത്. കെഎസ്ആര്‍ടിസി ഓരോ ഡിപ്പോയിലും അധികസര്വ്വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.
കെഎസ്ആര്‍ടിസി 111.20 കോടി, കെയുആര്‍ടിസി 9.11 കോടി എന്നിങ്ങനെ ഈ മാസം 19 വരെ കോര്പറേഷന് ആകെ നേടിയത് 120.31 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: