ചങ്ങനാശ്ശേരി: നഗരസഭയുടെ മുന്‍സിസിപ്പല്‍ സ്റ്റേഡിയം കാലപ്പഴക്കത്താല്‍ നാശത്തിന്റെ വക്കിലാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം.നഗരത്തിന്റെ ഹൃദയഭാഗത്ത് ഇത്രയും സൗകര്യപ്രദമായി കായികാവശ്യത്തിന് സ്റ്റേഡിയം ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുറവാണ്. എന്നാല്‍ അധികാരികളുടെ ശ്രദ്ധക്കുറവും ഇച്ഛാശക്തിയില്ലായ്മയും മൂലം സ്റ്റേഡിയം നശിക്കുകയാണെന്ന് വിമര്‍ശനമുണ്ടായി. ഇവിടെ അനധികൃതമായി മുറികള്‍ വര്‍ഷങ്ങളായി കൈവശപ്പെടുത്തിയിട്ടുള്ളതായും ആരോപണമുയര്‍ന്നു.ഇത് തിരിച്ചുപിടിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. നഗരത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമാണന്നും ജലഅതോറിറ്റിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധ സമരം വേണമെന്നും ബിജെപി അംഗം എന്‍പി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.മാസങ്ങളായി പുഴവാത്, പെരുന്ന അമ്പലം, ആവണി, മനയ്ക്കച്ചിറ,കുരിശുംമൂട് എന്നിവടങ്ങളിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ തിരുവല്ല എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്പില് നഗരസഭ കണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭയില്‍ രൂപീകരിക്കുന്ന കമ്മറ്റികളില്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ അംഗങ്ങളെ എടുക്കുന്നതില്‍ ബിജെപി കൗണ്‍സിലര്‍മാരായ എന്‍.പി കൃഷ്ണകുമാര്‍, പ്രസന്നകുമാരി, ജി.രമാദേവി, ബിന്ദു വിജയകുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു. യുഡിഎഫും എല്‍ഡിഎഫും സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുന്നത് അംഗീകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: