ന്യൂദല്‍ഹി: ക്രമരഹിതമായ നിക്ഷേപ പദ്ധതികള്‍ നിരോധന ബില്‍ 2018, ചിട്ടിഫണ്ട് (ഭേദഗതി) നിയമം 2018 എന്നിവക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. ചിട്ടിഫണ്ട് മേഖലയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനും പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനുമാണ് 1982ലെ ചിട്ടി ഫണ്ട് നിയമത്തില്‍ ഭേദഗതിക്ക് നിര്‍ദ്ദേശിച്ചത്.
ചിട്ടി നറുക്കെടുപ്പിനും മിനിട്ട്സ് തയാറാക്കുന്നതിനും കുറഞ്ഞത് രണ്ടു ചിറ്റാളര്‍ ഉണ്ടാകണമെന്ന വ്യവസ്ഥ നിലനിര്‍ത്തി, ഭേദഗതിയില്‍ രണ്ടു ചിറ്റാളരെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെടാന്‍ അനുമതി നല്‍കും. ഇവ സമയക്രമമനുസരിച്ച് ഫോര്മാന് റെക്കാര്‍ഡ് ചെയ്യണം. അവസാനഘട്ടത്തില്‍ ചിറ്റാളരുടെ നേരിട്ടുള്ള സാന്നിദ്ധ്യം ബുദ്ധിമുട്ടാണെങ്കില്‍ ഇത് ചെയ്യാം. ഫോര്‍മാന്റെ കമ്മീഷന്റെ പരിധി പരമാവധി 5ല്‍ നിന്നും 7 ശതമാനമാക്കി ഉയര്‍ത്തി. ചിറ്റാളര്‍ അടവിന് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ പണം കൈവശം വയ്ക്കാനുള്ള അധികാരം ഫോര്മാന് നല്‍കും, ഇതിലൂടെ ചിട്ടിപിടിച്ചവര്ക്ക് ചിട്ടികമ്പനിക്ക് ഇളവ് നല്‍കുന്നതിന് അനുമതി നല്കുന്നു. അവരില്‍ നിന്നുള്ള വീഴ്ച ഇല്ലാതാക്കല്‍ ലക്ഷ്യമാക്കിയാണിത്.
നിയമപരമല്ലാത്ത നിക്ഷേപം സ്വീകരിക്കലിന്റെ ഭീഷണി ഒഴിവാക്കുകയാണ് ക്രമരഹിതമായ നിക്ഷേപപദ്ധതികള്‍ നിരോധിക്കല്‍ ബില്ലിന്റെ ലക്ഷ്യം. ക്രമരഹിതമല്ലാത്ത നിക്ഷേപം സ്വീകരിക്കല്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിക്കും. ഇത്തരം നിക്ഷേപ പദ്ധതികള്‍ നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ ബില്ലിലുണ്ട്. നിക്ഷേപം തിരിച്ചുനല്കുന്നതില് വീഴ്ചവരുത്തുകയോ കബളിപ്പിക്കുകേയാ ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. നിക്ഷേപം തിരിച്ചുനല്കുന്നതില് വീഴ്ചവരുത്തിയാല്‍ തിരിച്ചുവാങ്ങിക്കൊടുക്കുന്നതിന് സര്‍ക്കാര്‍ അധികാരിയെ നിയോഗിക്കണം. സ്ഥാപനത്തിന്റെ സ്വത്ത് പിടിച്ചെടുക്കുന്നതിനുള്പ്പെടെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടായിരിക്കും. വിചാരണ നടത്തുന്നതിന് പ്രത്യേക കോടതികള്‍ രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: