തിരുവനന്തപുരം: കുട്ടികള്‍ക്ക് വാക്സിനേഷന് നിര്‍ബന്ധമാക്കുന്ന ആരോഗ്യ നയത്തിന്റെ കരട് രേഖക്ക് മന്ത്രിസഭയുടെ അംഗീകാരം. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ വാക്്സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്യും. ചികിത്സാ കേന്ദ്രങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി വിഭജിക്കും. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനു ഡോ. ബി.ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ പ്രാഥമികതല ചികിത്സാ കേന്ദ്രങ്ങളാകും. താലൂക്ക് ആശുപത്രികളും ജില്ലാ-ജനറല്‍ ആശുപത്രികളും ദ്വിതല ചികിത്സാ കേന്ദ്രങ്ങളായിമാറും. എല്ലാ മെഡിക്കല്‍ കോളേജുകളും ത്രിതല ആശുപത്രികളായി പ്രവര്‍ത്തിക്കും. ഓരോ പഞ്ചായത്തിലും ഒരു പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കും. ഔട്ട് പേഷ്യന്റ് ക്ലിനിക്ക്, ലഘു ശസ്ത്രക്രിയക്കുള്ള സൗകര്യം , പ്രസവസംബന്ധമായ സേവനങ്ങള്‍, അടിസ്ഥാന ഫാര്‍മസി തുടങ്ങിയവ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥാപിക്കും ഇ-ഹെല്‍ത്ത് പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. അഴിമതി തടയാനായിആശുപത്രികളിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം ഡോക്ടര്‍മാരുടെ നിലവിലുള്ള പ്രൈവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും കരട് നയത്തില്‍ പറയുന്നു.
അവയവമാറ്റത്തിനായി മൃതസഞ്ജീവനി പദ്ധതി ശക്തിപ്പെടുത്തും. മസ്തിഷ്ക്ക മരണം യഥാസമയം രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കുള്ള സംവിധാനം കാര്യക്ഷമമാക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും അവയവ മാറ്റത്തിനുള്ള സംവിധാനം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: