ന്യൂദല്‍ഹി: സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വീട് സന്ദര്‍ശിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. രാഹുല്‍ കണ്ണൂരിലെത്തുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്ന സംസ്ഥാന നേതാക്കള്‍ ഇതോടെ വെട്ടിലായി.
കെ. സുധാകരന്റെ ഉപവാസത്തിന് രാഹുലിനെയെത്തിക്കാന് നടത്തിയ ശ്രമവും പൊളിഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കെന്നാണ് നേതാക്കള്‍ നല്കുന്ന വിശദീകരണം. കര്‍ണാടകയിലുള്ള രാഹുലിന് തൊട്ടടുത്തുള്ള കേരളത്തിലെത്താന്‍ മടിയെന്തെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യം.
ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യമാണ് കോണ്‍ഗ്രസ്സിന് വേണ്ടത്. ഇതിന് എന്ത് വിലകൊടുക്കാനും തയ്യാറാണ് ഹൈക്കമാന്‍ഡ്. അതിനാല്‍ സിപിഎമ്മിനെ എതിര്‍ക്കുന്നതിനോട് ഹൈക്കമാന്‍ഡിന് യോജിപ്പില്ല. അതിനാലാണ് കേന്ദ്ര നേതാക്കള്‍ കണ്ണൂരില്‍ എത്താത്തത്.
രാഹുലിനോട് അടുപ്പമുള്ള എ.കെ. ആന്റണിയും ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. ഈ മാസം പന്ത്രണ്ടിന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. പിറ്റേന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് രാഹുല്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. രണ്ട് വരി ഞെട്ടലില്‍ കൊലനടത്തിയ സിപിഎമ്മിന്റെ പേരു പോലും ഇല്ലായിരുന്നു. ദല്‍ഹിയിലുള്ള മലയാളി കോണ്ഗ്രസ്സുകാര് എകെജി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലും നേതാക്കള്‍ പങ്കെടുത്തില്ല.
വിദ്യാര്‍ത്ഥി സംഘടനയായ എന്എസ്യു പരിപാടികള്‍ സംഘടിപ്പിച്ചപ്പോഴും നേതാക്കള്‍ അവഗണിച്ചു. അതേ സമയം ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ എബിവിപി ഷുഹൈബിന് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: