ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഷെഫിന് ജഹാനുമായുള്ള തന്റെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയ അബ്ദുള്‍ റഹ്മാന് ദാരിമി എന്ന ആളാണെന്ന് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അഖില വ്യക്തമാക്കി. വൈക്കം സ്വദേശിനി അഖിലയുടെ മതംമാറ്റത്തില്‍ മുസ്ലിം ലീഗ് പ്രസിഡന്റായ ശിഹാബ് തങ്ങള്‍ക്ക് പങ്കുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് സത്യവാങ്മൂലത്തിലെ വിവരങ്ങള്‍. കേസ് നടത്തിപ്പിന് സുപ്രീം കോടതിയില്‍ നേതൃത്വം നല്‍കുന്നതും ലീഗിന്റെ അഭിഭാഷകനാണ്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാമായതെന്നും ഷെഫിന് ജഹാനെ വിവാഹം കഴിച്ചതെന്നും അഖില പറഞ്ഞു. സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനസ്ഥാപിക്കണം. അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിക്കണം. കുറ്റവാളിയോ തീവ്രവാദിയോ ആണെന്ന മട്ടിലായിരുന്നു എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം. അച്ഛനെ ഉള്‍പ്പെടെ തെറ്റിദ്ധരിപ്പിച്ച് അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നു. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ ഭീഷണിയും സമ്മര്‍ദ്ദമുണ്ടായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. തന്റെ അനുമതിയില്ലാതെയാണ് രാഹുല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മറ്റ് ചില നേതാക്കളും വീട്ടില്‍ വന്നിരുന്നു. ശിവശക്തി യോഗ സെന്ററിലെ കൗണ്‍സിലര്‍മാരും സന്ദര്‍ശിച്ചു. കൗണ്‍സിലിങ്ങിന്റെ പേരില്‍ മാനസിക പീഡനമുണ്ടായി. വീട്ടില്‍ തയ്യാറാക്കി നല്കിയ ഭക്ഷണത്തില്‍ എന്തോ കലര്‍ത്തിയിരുന്നു. തുടര്‍ന്നാണ് സ്വന്തം ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങിയത്. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും അഖില ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: