തിരുവനന്തപുരം: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയ യുവാവിനെ ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. രാവിലെ പതിനൊന്നോടെ തിരുവനന്തപുരം മൃഗശാലയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
മൃഗശാല കാണാനെത്തിയ ഒറ്റപ്പാലം തോണിപ്പാടത്ത് വീട്ടില്‍ മുരുകനാ (33)ണ് ലയണ്‍സ് പാര്‍ക്ക് എന്ന, സിംഹത്തിന്റെ തുറന്ന കൂട്ടിലേക്ക് എടുത്തു ചാടിയത്. സിംഹത്തിന്റെ കൂടിനു ചുറ്റുമുള്ള കമ്പിവേലിയിലേക്കു പിടിച്ചു കയറുകയും പിന്നീട് അരമതിലും ചാടിക്കടന്ന ഇയാള്‍ കൂടിനു ചുറ്റുമുള്ള കിടങ്ങിനു മുകളിലൂടെയും ചാടി ഉള്ളിലെത്തി സിംഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ചാട്ടത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ഇഴഞ്ഞാണ് സിംഹത്തിനു സമീപത്തേക്കു പോയത്. രണ്ടു വയസ്സുള്ള ഗ്രേസി എന്ന സിംഹത്തിന്റെ കൂടായിരുന്നു ഇത്. അക്രമസ്വഭാവമില്ലാത്തതാണെങ്കിലും മുരുകന് സമീപത്തേക്കു ചെന്നു പ്രകോപിപ്പിച്ചതോടെ സിംഹവും പ്രതികരിച്ചു തുടങ്ങി. അതിനിടെ സന്ദര്‍ശകര്‍ ബഹളം വച്ചതിനെത്തുടന്‍ന്ന് മൃഗശാല ജീവനക്കാര്‍ എത്തി. മുരുകനോട് തിരികെ വരാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല.
ജീവനക്കാര്‍ സിംഹത്തിന്റെ ശ്രദ്ധ മാറ്റി കൂട്ടില്‍ കയറ്റി. തുടര്‍ന്ന് മതില് ചാടിക്കടന്ന് മുരുകനെ തൂക്കിയെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. പിന്നാലെ പോലീസും അഗ്നിശമനസേനയും എത്തി. രക്ഷപ്പെടുത്താന്‍ ചെന്നവരോട് യുവാവ് പറഞ്ഞത്, ‘നിങ്ങള്‍ പേടിക്കേണ്ട. എനിക്ക് അറിയുന്നതാ, ഞാന്‍ സിംഹത്തെ കൊണ്ടുപോകാന്‍ വന്നതാ’ണ് എന്നായിരുന്നു.
ഇതേ സിംഹക്കൂട്ടില്‍ ആയുഷ് എന്ന മറ്റൊരു സിംഹം കൂടിയുണ്ട്. എന്നാല്‍ അതിനെ രാവിലെ കൂടുവൃത്തിയാക്കുന്നതിന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നില്ല. ആയുഷ് കൂട്ടിലുണ്ടായിരുന്നുവെങ്കില് മുരുകനെ രക്ഷിക്കാനാവില്ലായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ഗ്രേസി ശാന്തസ്വഭാവക്കാരിയാണെന്നും മൃഗശാലയ്ക്കുള്ളില്‍ ജനിച്ചു വളര്‍ന്നതിനാല്‍ ആരോടും അക്രമാസക്തമാകാറില്ലെന്നും അവര്‍ വ്യക്തമാക്കി.
അര്‍ഷാദ്, അരുണ്‍, കിരണ്‍, രാജീവ്, രാധാകൃഷ്ണന്, ഉദയലാല്‍, ഷൈജു, ബിജു, സനല്‍ എന്നീ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്. എന്നാല്‍ ഫെബ്രുവരി 18 മുതല്‍ മുരുകനെ കാണാനില്ലെന്നറിയിച്ച് വീട്ടുകാര്‍ പത്രങ്ങളില്‍ പരസ്യവും പോലീസില്‍ പരാതിയും നല്‍കിയിരിക്കുകയായിരുന്നു. അതിനു പിന്നാലെയാണു സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സിംഹക്കൂട്ടില്‍ കയറിയ യുവാവിന്റെ ജീവന് രക്ഷിച്ച ജീവനക്കാര്‍ക്ക് മന്ത്രി കെ. രാജു 1000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: