ന്യൂദല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. കുടുംബത്തോടൊപ്പം തന്നെയാണ് അദ്ദേഹം പഞ്ചാബിലെ സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ചത്. എട്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ് കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും ഇന്ത്യയിലെത്തിയത്.
ശ്രീ ഗുരുറാം ദാസ്ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ട്രൂഡോയും കുടുംബവും നേരെ ക്ഷേത്രത്തിലേക്കാണ് പോയത്. കോണ്‍ഗ്രസ് നേതാക്കളായ ഹര്‍ദീപ് സിംഗ് പുരിയും നവ്ജ്യോത് സിംഗ് സിദ്ദുവും കനേഡിയന്‍ പ്രധാനമന്ത്രിക്കാപ്പമുണ്ടായിരുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ ലഭിച്ച സ്വീകരണത്തിനു ശേഷം, ഇത്ര മനോഹരവും അര്‍ഥപൂര്‍ണവുമായ സ്ഥലത്ത് ലഭിച്ച സ്വീകരണം മൂലം ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് ട്രൂഡോ സന്ദര്‍ശക പുസ്തകത്തില്‍ എഴുതി.
കുര്‍ത്തയും പൈജാമയും ധരിച്ച് തലമറച്ചാണ് ക്ഷേത്രത്തിലെത്തിയത്. ഭാര്യയും മക്കളും ക്ഷേത്രാചാര പ്രകാരം തലമറച്ചിരുന്നു. പ്രാര്‍ഥനകള്‍ക്ക് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി അമൃത്സറില് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. അമൃത്സറിലെ താജ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: