ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം ഭീകരതക്കെതിരെ സിപിഎം കേന്ദ്രആസ്ഥാനമായ എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെ.കെ. രമയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സിപിഎം പുറത്തുവിടണമെന്ന് രമ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്കും ആരൊക്കെയാണ് പ്രതികള്‍ എന്നതും സിപിഎം തുറന്നുപറയണം. ദേശീയതലത്തില്‍ സിപിഎമ്മിന്റെ ഭീകരത തുറന്നുകാണിക്കാനാണ് പ്രതിഷേധമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആര്‍എംപിയെ ഇല്ലാതാക്കാന്‍ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സിപിഎം ഇപ്പോള്‍ തനിക്കും പ്രവര്‍ത്തകര്‍ക്കും പിന്നാലെയാണെന്ന് രമ ‘ജന്മഭൂമി’യോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഹീനമായ പ്രചാരണമാണ് തനിക്കെതിരെ നടക്കുന്നത്. പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ സഞ്ചരിച്ചത് ദുഷ്പ്രചാരണത്തിന് ഉപയോഗിച്ചു. ഇതാണോ സിപിഎമ്മിന്റെ സ്ത്രീശാക്തീകരണവും പുരോഗമനാശയങ്ങളുമെന്ന് വൃന്ദ കാരാട്ടുള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കണം. പോലീസ് പിന്തുണയോടെ ആര്‍എംപി പ്രവര്‍ത്തകരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് സിപിഎം. വനിതാദിനമായ മാര്‍ച്ച് എട്ടിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രമ വ്യക്തമാക്കി.
ദേശീയ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല, കേന്ദ്ര കമ്മറ്റി അംഗങ്ങളായ രഘുബീര്‍ സിംഗ്, മഹിപാല്‍, സഞ്ജന്‍ സിംഗ് തുടങ്ങിയവര്‍ സംസാരിച്ചു. ഷുഹൈബിന്റെ കൊലപാതകത്തിനെതിരെ ദല്‍ഹിയിലെ മലയാളികളായ കോണ്ഗ്രസ്സുകാര് നേരത്തെ എകെജി ഭവനില്‍ പ്രതിഷേധിച്ചിരുന്നു. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെ ബിജെപി രണ്ടാഴ്ചയോളം തുടര്‍ച്ചയായി മാര്‍ച്ച് നടത്തി. പ്രതിഷേധങ്ങള്‍ ദേശീയതലത്തില്‍ സിപിഎമ്മിന് നാണക്കേടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: