കൊല്ലം: പീഡനകേസിലെ ഇരയ്ക്ക് പ്രതിഭാഗത്തുനിന്നും പിഴത്തുക നല്‍കാത്തപക്ഷം ആ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കോടതിവിധി. കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
പുത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 19/14 നമ്പര്‍ കേസിലാണ് വിധി. 2014 ഫെബ്രുവരി ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. നെടുവത്തൂര്‍ തേവലപ്പുറംമുറി പാറവിള വീട്ടില്‍ തമ്പി(64)യാണ് കേസിലെ പ്രതി. പ്രദേശവാസിയായ പെണ്‍കുട്ടിയെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 14 സാക്ഷികളെ ഹാജരാക്കി.
323, 341, 324, 506, 376 എന്നീ ഇന്ത്യന്‍ പീനല്‍കോഡ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഐപിസി 376 പ്രകാരമാണ് ജീവപര്യന്തം തടവുശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയാല്‍ അത് ഇരയ്ക്ക് നല്‍കാനും ഈടാക്കാനായില്ല എങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും നല്‍കാനും ഉത്തരവില്‍ പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. മഹേന്ദ്ര കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: