കൊച്ചി: ലോകത്തിലെ ഏറ്റവും ചെറിയ ലീഡ്ലെസ്സ് പേസ്മേക്കര്‍ (ഹൃദയമിടിപ്പ് യന്ത്രം) 84 വയസ്സുകാരനില്‍ വിജയകരമായി ഘടിപ്പിച്ചു. പരമ്പരാഗത പേസ്മേക്കര്‍ ഉപകരണത്തിന്റെ പത്തിലൊന്നുമാത്രം വലിപ്പമുള്ളതാണിത്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനാണ് ഈ നേട്ടം.
ഹൃദയമിടിപ്പ് മിനിട്ടില്‍ 60ല്‍ കുറയുകയോ താളംതെറ്റുകയോ ചെയ്യുന്ന അവസ്ഥയാണ് ബ്രാഡികാര്‍ഡിയ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും രക്തത്തെ പമ്പു ചെയ്യുന്നതിന് ഹൃദയത്തിന് സാധിക്കാതെ വരും. ഇതുമൂലം തലകറക്കം, കിതപ്പ്, ക്ഷീണം മുതലായവ ഉണ്ടാകും. ഇത്തരം സമയങ്ങളില്‍ ഹൃദയത്തെ സാധാരണഗതിയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന ഏറ്റവും ചെറിയ ഉപകരണമാണ് രോഗിയില്‍ ഘടിപ്പിച്ചത്.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അംഗീകരിച്ചിട്ടുള്ളതാണ് പുതിയ ലീഡ്ലെസ്സ് പേസ്മേക്കര്‍. ഒരു വലിയ വൈറ്റമിന്‍ ക്യാപ്സ്യൂളിന്റെ മാത്രം വലിപ്പമാണുള്ളത്. കാലിലെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടാവുന്ന കത്തീറ്റര്‍ മുഖാന്തരം ഹൃദയത്തിന്റെ അറയില്‍ നേരിട്ട് ഘടിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ല. രോഗിയുടെ ദിനചര്യകള്‍ക്കനുസരിച്ച് ഹൃദയതാളം നിയന്ത്രിക്കും.
ഡോ. ഹാഷിം അഹമ്മദ്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.ടി. രാജേഷ്, ഡോ.സി. രാജീവ്, ഡോ. കെ.യു നടരാജന് എന്നിവരാണ് പേസ്മേക്കര്‍ ഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: