മലപ്പുറം: ദീര്‍ഘനാള്‍ പ്രവാസജീവിതം നയിച്ച് ഉറ്റവര്‍ക്കും ഉടയവര്ക്കുമുള്ള സമ്മാനങ്ങളുമായി കരിപ്പൂരില്‍ വന്നിറങ്ങുന്നവര്‍ വിമാനത്താവളത്തിലെ പിടിച്ചുപറിക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി അന്വേഷിക്കുകയാണ്. വന്‍തുകക്ക് ടിക്കറ്റെടുത്ത് വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ മോഷ്ടിക്കുന്നത് ഇവിടെ പതിവായിരിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം ശക്തമായപ്പോള്‍ നിരവധി കസ്റ്റംസ് ജീവനക്കാരെ സ്ഥലം മാറ്റുകയും വിമാനത്താവളത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ കാമറകളില്‍ പലതും ദിവസങ്ങള്‍ക്കുള്ളില്‍ തകരാറിലായി. വീണ്ടും മോഷണം വ്യാപകമായപ്പോള്‍ 2017 മെയ് മാസത്തില്‍ കാമറകളെല്ലാം ശരിയാക്കി. തുടര്‍ന്ന് ജൂണ്‍ 16ന് യാത്രക്കാരന്റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ജീവനക്കാരന് ആലുവ സ്വദേശി അബ്ദുള്‍ കരീം പിടിയിലായി. പക്ഷേ വീണ്ടും എല്ലാം പഴയപടിയായി.
കഴിഞ്ഞ മാസം കോഴിക്കോട് സ്വദേശിയുടെ ബാഗില്‍ നിന്ന് മൂന്ന് ഐ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദുബയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ ആറുപേരുടെ നാലുലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളടക്കമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
കള്ളക്കടത്ത് മാഫിയയില്‍ നിന്ന് ലക്ഷങ്ങള്‍ കൈപ്പറ്റി കരിപ്പൂരിലെ കസ്റ്റംസ് ജീവനക്കാര്‍ കള്ളക്കടത്തിനു കൂട്ടുനില്‍ക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. 2015 ജൂണ്‍ ഒന്‍പതിന് വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ ഒരു സിഐഎസ്എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടന്നതും കരിപ്പൂര്‍ വഴിയാണ്. യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: