‘ഭൂരിപക്ഷത്തിന്റെ തീരുമാനം ന്യൂനപക്ഷം നടപ്പിലാക്കണം’ എന്നതാണ് സിപിഎമ്മിന്റെ അടിസ്ഥാനതത്ത്വം. ഇതുതന്നെയാണ് സിപിഎമ്മിനെ അപചയത്തില്‍ എത്തിച്ച മൂലധനവും. 1964-ലെ പാര്‍ട്ടി രൂപീകരണം മുതല്‍ ഭൂരിപക്ഷത്തിനായുള്ള പിടിവലികളായിരുന്നു. ഇ.കെ.നായനാരും വി.എസ്. അച്യുതാനന്ദനും പയറ്റിയ വിഭാഗീയത പിണറായി വിജയനിലേക്കെത്തുമ്പോള്‍ പാര്‍ട്ടിയുടെ അസ്തമയവും തുടങ്ങി. ഭൂരിപക്ഷം നിലനിര്‍ത്താനും, തനിക്കെതിരെ ഉയരാന്‍ സാധ്യതയുള്ള ആരോപണങ്ങളുടെ മുനയൊടിക്കാനും തന്ത്രങ്ങള്‍ മെനയുകയായിരുന്നു പിണറായി ആദ്യം ചെയ്തത്.
1992-ലെ ചെന്നൈ പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ്ആള്‍ബലത്തിന്റെ അടിസ്ഥാനത്തില്‍ തെരെഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ അതിനും മുമ്പേ കേരളത്തിലെ സഖാക്കള്‍ മത്സരത്തിന് നാന്ദികുറിച്ചു. 1992-ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസും ഇ.കെ.നായനാരും സെക്രട്ടറി സ്ഥാനത്തിനായി പോരാടി. ഔദ്യോഗിക പക്ഷമായിരുന്ന വിഎസ് പരാജയം ഏറ്റുവാങ്ങി. ഇതായിരുന്നു ശക്തമായ വിഭാഗീയതയുടെ തുടക്കം. കൊല്ലം സമ്മേളനത്തിലും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ,് വിഭാഗീയതയുടെ ശക്തി തെളിയിച്ചു. 1998-ല്‍ ചടയന്‍ ഗോവിന്ദന്റെ മരണത്തോടെ പിണറായി വിജയന് സംസ്ഥാന സെക്രട്ടറിയായി. 1998-ലെ പാലക്കാട് സമ്മേളനത്തില്‍ വിഎസും പിണറായിയും ഒറ്റക്കെട്ടായി നിന്ന് സിഐടിയു പ്രബലരെ തൂത്തെറിഞ്ഞു. അങ്ങനെ വെട്ടിനിരത്തലിന്റെ ഉപജ്ഞാതാവായ വിഎസില്‍ നിന്ന് അടവ് പഠിച്ച പിണറായി പാര്‍ട്ടിയുടെ സെക്രട്ടറിയായി.
അതോടെയാണ് പാര്‍ട്ടിക്ക് ‘വളര്‍ച്ച’ ഉണ്ടായെന്ന് സഖാക്കളും ‘തളര്‍ച്ച’യാണെന്ന് പൊതുജനവും പറഞ്ഞുതുടങ്ങിയത്. 2002-ലെ കണ്ണൂര്‍ സമ്മേളനം പൊതുവേ ശാന്തമായിരുന്നു. എന്നാല്‍ വിഭാഗീയത കത്തിനിന്നു. സമ്മേളനം കഴിഞ്ഞതിന് പിന്നാലെ എസ്എന്‍സി ലാവലിന്‍ അഴിമതി പുറത്തുവന്നു. അതോടെ വിഎസ്, പിണറായിക്ക് നേരെ വാളെടുത്തു. അടുത്ത സമ്മേളനത്തില്‍ വിഎസ് ആഞ്ഞടിക്കുമെന്ന് അറിയാവുന്ന ഔദ്യോഗികപക്ഷം, ബ്രാഞ്ചുകള്‍ മുതല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. അഴിമതിക്കുള്ള എല്ലാ സാധ്യതകളും അടിത്തട്ടിലേക്ക് നല്കി. നായനാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ത്രിതല പഞ്ചായത്തുകളിലെ ‘ജനകീയാസൂത്രണം’ അഴിമതിക്കുള്ള വാതായനമാക്കി. പാര്‍ട്ടി പ്രവര്‍ത്തകര്‍തന്നെ ബിനാമി പേരില്‍ പദ്ധതികളുടെ കരാറുകള്‍ ഏറ്റെടുത്തു. പണത്തിനുമുന്നില്‍ സഖാക്കള്‍ മൂക്കുകുത്തി. യഥാര്‍ത്ഥത്തില്‍ പിണറായിയുടെ നീരാളിക്കൈകള്‍ പാര്‍ട്ടി ഘടകങ്ങളില്‍ പിടിമുറുക്കുകയായിരുന്നു.
ജില്ലാ കമ്മിറ്റികളില്‍ വ്യക്തമായ മേല്‍ക്കയ്യുമായാണ് വിഎസ് പക്ഷം 2005-ലെ മലപ്പുറം സമ്മേളനത്തില്‍ എത്തിയത്. പക്ഷേ പ്രകാശ് കാരാട്ടിനെയും പൊളിറ്റ് ബ്യൂറോയേയും കൂട്ടുപിടിച്ച പിണറായി, വിഎസിന്റ നീക്കത്തിന് തടയിട്ടു. 20 അംഗങ്ങളുടെ ലിസ്റ്റുമായി എത്തിയ വിഎസിനെക്കൊണ്ട് അവയ്ലബിള് പിബിയില്‍വച്ച് ഔദ്യോഗിക പക്ഷത്തിന്റെ പാനല്‍ അംഗീകരിപ്പിച്ചു. ഒപ്പംനിന്നവരെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്താന്‍ വിഎസിന് ആയില്ല. ഇതോടെ വിഎസ് പക്ഷത്തില്‍ വിള്ളല്‍ വീണുതുടങ്ങി. വിഎസ് അനുകൂലികള്‍ക്കെതിരെ പിണറായി പക്ഷം പ്രതികാര നടപടികളും തുടങ്ങി.
2006-ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ വിഎസിന് സീറ്റ് നിഷേധിക്കപ്പെട്ടു. ജനരോഷം ഇളക്കിവിട്ട് സീറ്റു നേടിയ വിഎസ് മുഖ്യമന്ത്രിയായി. അപ്പോഴേക്കും ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായി. 2008-ല്‍ കോട്ടയം സമ്മേളനമെത്തുമ്പോള്‍ പിണറായി പക്ഷമെന്ന ഔദ്യോഗിക പക്ഷം മേല്‍ക്കൈ നേടിയിരുന്നു. പരസ്പരം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ മത്സരത്തിലേക്ക് പോയില്ല. പക്ഷേ, സമ്മേളന നഗരിയിലെത്തിയ വിഎസിനെ ജനം ആര്‍പ്പുവിളികളോടെ സ്വീകരിച്ചത് പിണറായിയെ ക്ഷുഭിതനാക്കി. കോട്ടയം സമ്മേളനത്തിലെ കുപ്പിയേറും സംഘര്‍ഷവും പാര്‍ട്ടിയെ ഏറ്റവും വലിയ നാണക്കേടിലേക്ക് എത്തിച്ചു. അതിന്റെ ശേഷിപ്പെന്നപോലെ 2009-ല്‍ പാര്‍ട്ടി സ്ഥാപക നേതാവായ വിഎസിനെ പരമോന്നത കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇതോടെ ഇരുവിഭാഗങ്ങളും കടുത്ത ശത്രുതയിലേക്ക് നീങ്ങി.
2011-ലെ തെരഞ്ഞെടുപ്പിലും വിഎസിന് സീറ്റ് നിഷേധിച്ചു. പ്രതിഷേധം ഉയര്‍ന്നെങ്കിലും 2006-ലേതുപോലെ ശക്തമായില്ല. സീറ്റ് നേടി പ്രതിപക്ഷ നേതാവായി. കൂടെനിന്നവരെ സംരക്ഷിക്കാതെ വന്നതോടെ വിഎസ് പക്ഷം ദുര്‍ബലമായി. 2012-ലെ തിരുവനന്തപുരം സമ്മേളനമായപ്പോഴേക്കും വിഎസ് പക്ഷം നിലംപരിശായി. വിഎസിന് ‘ക്യാപ്പിറ്റല്‍ പണിഷ്മെന്റ’ നല്‍കണമെന്ന ആവശ്യത്തിലേക്കുവരെ എത്തി കാര്യങ്ങള്‍. 2013-ലെ പാലക്കാട് പ്ലീനത്തിന്റെ തെറ്റുതിരുത്തല്‍ രേഖ വെള്ളത്തില്‍ വരച്ച വരയായി.
2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനമായപ്പോഴേക്കും ജില്ലാകമ്മിറ്റികളെല്ലാം പിണറായിക്കൊപ്പമായി. വിഎസ് ഒറ്റയാള്‍പ്പോരാട്ടത്തിലേക്ക് ഒതുങ്ങി. ഒപ്പം നിന്നവര്‍പോലും കാലുവാരി. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ വിഎസിനെ പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രചാര്‍ത്തി ‘വേലിക്കകത്ത്’ തളച്ചു. പിണറായിയുടെ അനുയായി കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയായി. 2016-ല്‍ പിണറായിക്ക് മുഖ്യമന്ത്രിയാകാന്‍വേണ്ടി വോട്ടുപിടിക്കാന്‍ വിഎസിന് സീറ്റുനല്‍കി. പിന്നീടങ്ങോട്ട് വിഎസ് പാര്‍ട്ടിയുടെ നിഴലില്‍ ഒളിച്ചു. ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്റെ സുഖലോലുപതയില്‍ വിഎസും മയങ്ങി. ഇപ്പോള്‍ തൃശൂരില്‍ എത്തുമ്പോള്‍ പൂര്‍ണമായും ഔദ്യോഗിക പക്ഷത്തിന്റെ സമ്മേളനമാണ്.
ആശയങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് പാര്‍ട്ടി സമ്മേളനത്തില്‍ ഒരുകാലത്ത് ഉയര്‍ന്നിരുന്നത്. എന്നാല്‍ എതിര്‍പ്പിന്റെ പോര്‍മുനകള്‍ തേഞ്ഞതോടെ ആശയസംഘട്ടനം കടലാസ്സില്‍ ഒതുങ്ങും. പകരം അഴിമതിക്കാരുടെ ചാരിത്ര്യപ്രസംഗവും ആരോപണം ഉന്നയിക്കലും മാത്രമാകും നടക്കുക. തനിക്കെതിരെ ഉയരാന്‍ സാധ്യതയുള്ള എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനായി ഒട്ടുമിക്ക ജില്ലാ സമ്മേളനങ്ങളിലും പിണറായി പങ്കെടുത്തിരുന്നു. വിഎസിനെ സമ്മേളനങ്ങളില്‍ പങ്കെടുപ്പിച്ചതുമില്ല.
ഈ സാഹചര്യത്തിലാണ് ചര്‍ച്ചകളില്‍ തീപാറുക.സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ രൂക്ഷവിമര്‍ശനം ഉയരുമ്പോള്‍ കോടിയേരിക്ക് നേരെ ഉയര്‍ന്ന സ്വത്ത് സമ്പാദനവും, മകന്റെ സാമ്പത്തിക തട്ടിപ്പും നേരിയ ചര്‍ച്ചയില്‍ ഒതുങ്ങും. ഇടുക്കി-മൂന്നാര്‍ ഭൂമികയ്യേറ്റ വിഷയത്തില്‍ സിപിഐയ്ക്കെതിരെ വാളെടുക്കുന്നവര്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭൂമികയ്യേറ്റത്തോട് മൃദുസമീപനം സ്വീകരിക്കും. എ.കെ.ശശീന്ദ്രനേയും തോമസ് ചാണ്ടിയേയും അധികം നോവിക്കാതെ വിടുമ്പോള്‍ ഭരണപരിഷ്കാരകമ്മീഷന്‍ അധ്യക്ഷന്റെ ധൂര്‍ത്തും സ്ഥാനത്തിനായി കത്ത് നല്കിയതും ചര്‍ച്ചയില്‍ ഉയരും. കെ.എം.മാണിക്ക് സ്വാഗതമരുളുമ്പോള്‍ ‘കോണ്‍ഗ്രസ്സ് ബാന്ധവ പ്രമേയം’ അവതരിപ്പിച്ച ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയെ കുരിശ്ശില്‍ തറയ്ക്കും. തിരുവനന്തപുരത്തേതടക്കമുള്ള സമ്മേളനങ്ങള്‍ അതിന് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെ പരസ്യവിചാരണതന്നെ ചെയ്യും.
കണ്ണൂരിലെ കൊലപാതകരാഷ്ട്രീയവും ചര്‍ച്ചയാകും. യൂത്ത്കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകത്തോടെ സിപിഎം കൊലപാതകപാര്‍ട്ടിയാണെന്ന് ആര്‍എസ്എസും മറ്റും ആവര്‍ത്തിക്കുന്നത് ശരിവച്ചെന്ന് ഇതര ജില്ലക്കാര്‍ ആരോപണം ഉന്നയിക്കും. ഇനി പുതിയൊരു വിഭാഗം രൂപപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരെ ചര്‍ച്ചകൊണ്ടുവന്നാലും സംസ്ഥാനസെക്രട്ടറിയുടെ മറുപടിയോടെ അത് അവസാനിക്കും. അതുവരെയുള്ള ഉള്‍പാര്‍ട്ടി ജനാധിപത്യം മാത്രമേ പാര്‍ട്ടി അനുവദിക്കുന്നുള്ളൂ.
മുതിര്‍ന്ന നേതാക്കള്‍പോലും എതിര്‍ശബ്ദം ഉയര്‍ത്തില്ല. കാരണം വിഎസിനെപ്പോലെ പാര്‍ട്ടിയില്‍ സ്വന്തം പക്ഷം സൃഷ്ടിക്കാന്‍ നോക്കിയ തോമസ് ഐസക് ഇപ്പോള്‍ ‘തോര്‍ത്ത്’ വിവാദത്തിലാണ്. എം.എ.ബേബി പ്രബലനാകുമെന്ന് മുന്‍കൂട്ടിക്കണ്ട് കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ത്തന്നെ ദല്‍ഹിയിലേക്ക് നാടുകടത്തിയിരുന്നു. കോടിയേരിയുടെ കസേരയ്ക്ക് മോഹിച്ചിരുന്ന ഇ.പി. ജയരാജന് ബന്ധുനിയമനത്തിലും സാന്‍ഡിയാഗോ മാര്ട്ടിന് വിവാദത്തിലും കുടുങ്ങി. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനാകട്ടെ കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നുവെന്നും വ്യക്തിപൂജ നടത്തുന്നുവെന്നും ആരോപണം നേരിടുന്നു. പിന്നെ ആരാണ് ചാരിത്ര്യപ്രസംഗവുമായി വരിക? ഇതെല്ലാംകൊണ്ടുതന്നെ കോടിയേരിയുടെ കസേരയും പൂര്‍ണമായും സുരക്ഷിതമാണ്. അഥവാ കോടിയേരിയെ മാറ്റി പുതിയൊരാളെ കൊണ്ടുവന്നാല്‍ ഇതുവരെ കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമാണെന്നുള്ള പാര്‍ട്ടിയുടെ കുറ്റസമ്മതമായിരിക്കും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: