പത്തിലേറെ ഗോത്രവിഭാഗങ്ങളുണ്ട് മേഘാലയയില്‍. ഖാസി, ഗാരോ, ജയന്തിയ ഗോത്രങ്ങളാണ് പ്രധാനം. പ്രകൃതി ആരാധകരായിരുന്ന ഇവര്‍ ഭൂരിഭാഗവും സംഘടിത ക്രൈസ്തവ മതംമാറ്റത്തിന് വിധേയരായെങ്കിലും പരമ്പരാഗത രീതികള്‍ ഉപേക്ഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ പരിപാടികളില്‍ ഗോത്രനൃത്തവും സംഗീതവും നിര്‍ബന്ധമാണ്. ഇതിന് പാര്‍ട്ടി വ്യത്യാസങ്ങളില്ല. ഗോത്രവേഷത്തിലെത്തുന്ന ആണും പെണ്ണും നാടന്‍ പാട്ടുകളുടെ ഈണത്തില്‍ ചുവടുകള്‍ തീര്‍ക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്ന, പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനം ഏറെയുള്ള സംസ്ഥാനമെങ്കിലും വസ്ത്രധാരണത്തിലടക്കം ഗോത്രരീതികള്‍ പിന്തുടരുന്നവര് ധാരാളമുണ്ട്. ഒരേസമയം റോക്ക് സംഗീതത്തെയും നാടന്‍ പാട്ടിനെയും പ്രണയിക്കുന്ന ജനത!
മതത്തിനുമീതെ ഗോത്രം അഭിമാനവും അലങ്കാരവുമാകുന്ന മേഘാലയയില്‍ ഗോത്രത്തെച്ചൊല്ലിയുള്ള വിവാദത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സാംഗ്മ. സാംഗ്മയുടെ അഛന് ഗാരോയും അമ്മ മുസ്ലിമുമാണ്. സ്ത്രീകള്‍ക്ക് പ്രധാന്യം നല്കുന്ന ഗാരോയില്‍ അമ്മവഴിയാണ് ഗോത്രം നിശ്ചയിക്കുന്നത്. അതിനാല്‍ സാംഗ്മ ഗോത്രവര്‍ഗ്ഗക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ടെന്നിഡാര്ക് സരാക് കോടതിയെ സമീപിച്ചു. ഗാരോ ഹില്‍സിലെ സംവരണ മണ്ഡലമായ അംപതിയില്നിന്നുള്ള സാംഗ്മയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ഹര്‍ജി പലതവണ മാറ്റിവെച്ചു. ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് പരിഗണിക്കുക.
കോടതിയുടെ തീരുമാനം എന്തായാലും ജനകീയ കോടതിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കാലത്ത് ദുര്‍ബ്ബലനാണ് മുഖ്യമന്ത്രി. പാര്‍ട്ടിക്കകത്തും പുറത്തും ഒരുപോലെ വെല്ലുവിളി. സാംഗ്മയുടെ ഏകാധിപത്യ ശൈലിയോട് കലഹിച്ചാണ് അടുത്തിടെ അഞ്ച് എംഎല്‍എമാര്‍ എന്‍പിപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രിയെ മാറ്റാനാവശ്യപ്പെട്ട് സംസ്ഥാനത്തെ നേതാക്കള്‍ നിരവധി തവണ ഹൈക്കമാന്റിനെ സമീപിച്ചെങ്കിലും ഇത്തവണയും സാംഗ്മ നയിക്കട്ടെയെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിലാല് അതൃപ്തരാണ് ഒരു വിഭാഗം.
സാംഗ്മ രണ്ട് മണ്ഡലത്തില്‍
ഗാരോ ഹില്‍സിലെ പ്രചാരണയോഗത്തില്‍ ബുരാ-ബുരി സര്‍ക്കാരെന്നാണ് കോണ്‍ഗ്രസ് ഭരണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്. ഭര്‍ത്താവും ഭാര്യയുമെന്നാണ് ഈ ഗാരോ വാക്കിനര്‍ത്ഥം. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയെയും ഭാര്യ ദികഞ്ചി ഡി ഷിറയെയുമാണ് രാജ്നാഥ് പരിഹസിച്ചത്. കല്‍ക്കരി ഖനികളുള്ള കോടീശ്വരിയായ ദികഞ്ചിക്ക് ഭരണത്തിലുള്ള സ്വാധീനം കുപ്രസിദ്ധമാണ്. മുഖ്യമന്ത്രിയുടെ ഭാര്യയും സഹോദരനും സഹോദരന്റെ ഭാര്യയും ഇത്തവണ മത്സരിക്കുന്നുണ്ട്.
2010 മുതല്‍ മുഖ്യമന്ത്രിയായ സാംഗ്മ ഭരണപരാജയത്തിന്റെ നടുക്കടലിലാണ്. അഴിമതിയും തൊഴിലില്ലായ്മയുമല്ലാതെ നേട്ടമൊന്നും ഉയര്‍ത്തിക്കാണിക്കാനില്ല. ജനരോഷം മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചാം തവണ നിയമസഭ ലക്ഷ്യമിടുന്ന സാംഗ്മ ആദ്യമായി ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. സിറ്റിങ്സീറ്റായ ഗാരോ ഹില്‍സിലെ അംപതിയില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നതാണ് സോംഗ്സാക്ക് മണ്ഡലത്തിലും മത്സരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. അംപതിയില്‍ പ്രധാന പ്രാദേശിക പാര്‍ട്ടിയായ എന്‍പിപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തതും ബിജെപിക്ക് നേട്ടമാണ്.
കാല്‍നൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത് രണ്ടാം തവണയാണ് സാംഗ്മ വെല്ലുവിളി നേരിടുന്നത്. 2005ല്‍ ഗാരോ ഹില്‍സിലെ തുറയില്‍ ഗാരോ സ്റ്റുഡന്റ്സ് യൂണിയന് നടത്തിയ റാലിക്കെതിരായ വെടിവെപ്പില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ന്നതോടെ സാംഗ്മ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സ്ഥലത്തെത്തിയ സാംഗ്മയെയും കോണ്‍ഗ്രസ് നേതാക്കളെയും കാണാന്‍ സംഘടനകളും സഭാ അധികൃതരും തയ്യാറായില്ല. രാഷ്ട്രീയത്തിലെ അനുഭവപാഠങ്ങള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ സാംഗ്മക്ക് കരുത്തായി. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി വീഴുമെന്നാണ് ബിജെപിയുടെ അവകാശവാദം. സെറികള്‍ച്ചര്‍ ആന്റ് വീവിങ് വകുപ്പില്‍ ഡയറക്ടറായിരുന്ന ബകുല്‍ ഹജോങ്ങാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍ രാജിവച്ച് ബകുല്‍ രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു. തന്നെ നീക്കിയതിനുപിന്നില്‍ സാംഗ്മായണെന്നും, അതിനാലാണ് അദ്ദേഹത്തിനെതിരെ മത്സരിക്കുന്നതെന്നും ബകുല്‍ പറയുന്നു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുന്‍പേ അദ്ദേഹം കളത്തിലിറങ്ങി. തറക്കല്ലിടല്‍ വികസനമാണ് സംസ്ഥാനത്തുള്ളത്. അടിസ്ഥാന സൗകര്യ വികസനമില്ല. ചികിത്സയ്ക്ക് ബംഗ്ലാദേശിലേക്കാണ് ജനങ്ങള്‍ പോകുന്നത്. മേഘാലയയുടെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും സാംഗ്മ. ബകുല്‍ ഹജോങ്ങിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: