കോഴിക്കോട്: ആദ്യ മത്സരത്തിലെ ജയത്തോടെ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ കേരളം ജൈത്രയാത്ര തുടങ്ങി. ഗ്രൂപ്പ് എയിലെ പുരുഷവിഭാഗം മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (25-20, 25-13, 25-13) കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാര് ജയിച്ചു കയറിയത്. ആദ്യസെറ്റില്‍ അല്പം വിയര്‍ത്തെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ അനായാസം നേടി . ക്യാപ്റ്റന്‍ ജെറോം വിനീതിന്റെ നേതൃത്വത്തിലിറങ്ങിയ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
രാജസ്ഥാന്റെ മികച്ച സ്മാഷോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പോയിന്റുകള്‍ നേടി രാജസ്ഥാന് പിടിമുറുക്കുകയാണെന്ന് തോന്നിച്ച ഘട്ടത്തില്‍ ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത് കേരളം മത്സരത്തില്‍ തിരിച്ചെത്തി . ക്യാപ്റ്റന്‍ ജെറോമിന്റെയും കോഴിക്കോട്ടുകാരന് വിപിന്‍ എം ജോര്‍ജ്ജിന്റേയും സ്മാഷുകളെ ആര്‍പ്പ് വിളികളോടെയാണ് കാണികള്‍ എതിരേറ്റത്. യുവതാരം അജിത് ലാലും സെറ്ററായി മുത്തുസാമിയും അവസരത്തിനൊത്തുയര്‍ന്നു. ലിബറോയായി കളത്തിലെത്തിയ സി.കെ. രതീഷിന് രാജസ്ഥാനുമായുള്ള മത്സരത്തില്‍ വലിയവെല്ലുവിളിയുണ്ടായിരുന്നില്ല.
മുത്തുസാമിയുടെ മികച്ച പ്ലേസിങോടെയാണ് രണ്ടാംസെറ്റ് ആരംഭിച്ചത്. യുവതാരം അജിത്ത് ലാലും രോഹിത്തും ജെറോമും എതിര്‍കോര്‍ട്ടില്‍ ഇടിമുഴക്കം തീര്‍ത്തതോടെ രാജസ്ഥാന് പതറി. പാസ് നഷ്ടപ്പെടുത്തിയും സര്‍വ്വുകള്‍ പുറത്തേക്കടിച്ചുമായിരുന്നു രാജസ്ഥാന്റെ കളി.
മൂന്നാംസെറ്റില്‍ പൂര്‍ണമായി കേരളം ആധിപത്യം പുലര്‍ത്തി.ആദ്യ ആറുപോയന്റുകള്‍(6-0) അനായാസം നേടി ജയമുറപ്പിച്ചു. ഇന്ന് വൈകിട്ട് നാല് മണിക്ക് കാലിക്കറ്റ് ട്രേഡ് സെന്റര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം – ആന്ധ്രാപ്രദേശിനെ നേരിടും. പുരുഷ വിഭാഗത്തില്‍ 20 മാച്ചുകളും വനിതാ വിഭാഗത്തില്‍ 15 മാച്ചുകളും ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: