തിരുവനന്തപുരം; സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തൃശൂരില്‍ തുടങ്ങാനിരിക്കെ പാര്‍ട്ടിയിലെ അപ്രമാദിത്തം ഉറപ്പിക്കാന്കണ്ണൂര് ലോബിയെ മുഖ്യമ്രന്തി പിണറായി വിജയന് പൊളിച്ചടുക്കി. സമ്മേളനത്തില്‍ തനിക്കെതിരെ ഉയരാനുള്ള വെല്ലുവിളികളും ലാവ്ലിന് കേസിലെ വിധിയും മുന്നില്‍ക്കണ്ടാണ് പിണറായി ഏതാനും മാസങ്ങള്‍ക്കിടെ നടത്തിയ നീക്കങ്ങള്‍കൊണ്ട് ഈ കൃത്യം നിര്‍വ്വഹിച്ചത്. വെല്ലുവിളികള്‍ തിരിച്ചറിഞ്ഞാണ് ഒരുകാലത്ത് തന്റെ ശക്തിയായിരുന്ന കണ്ണൂര്‍ ലോബി ഇനി വേണ്ടെന്ന് പിണറായി തീരുമാനിച്ചത്.
വിശ്വസ്തനായിരുന്ന കോടിയേരിയുമായുള്ള അകല്‍ച്ചയ്ക്ക് പഴക്കമുണ്ടെങ്കിലും ലോബിയെ തകര്‍ക്കാന്‍ പിണറായി കോപ്പുകൂട്ടിയത് അടുത്തിടെ. വിഎസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി മറ്റൊരു ശക്തികേന്ദ്രമാകുമെന്ന് പിണറായി ഭയന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കാന്‍ പിണറായി നിര്‍ബന്ധിതനായി. ബുദ്ധിപൂര്‍വ്വമായ നീക്കങ്ങളിലൂടെ വിഎസ് പക്ഷത്തെ തകര്‍ത്തു. അവശേഷിക്കുന്ന വിഎസ് പക്ഷക്കാരെയും മാറ്റിെയടുത്തു.
ഈ ഘട്ടത്തിലാണ് കണ്ണൂര്‍ ലോബി തനിക്കു ഭീഷണിയാകുമെന്ന തിരിച്ചറിവ് പിണറായിക്കുണ്ടായത്. തന്നെക്കാള്‍ ശക്തര്‍ കണ്ണൂരില്‍ വളരുന്നത് പിണറായി കണ്ടു. ആദ്യം നീങ്ങിയത് ഇപിക്കെതിരെ. ബന്ധുനിയമനക്കേസില്‍ ആദ്യം നേരില്‍ ശാസിച്ചു. പിന്നീട് വിവാദമായപ്പോള്‍ മന്ത്രിസഭയില്‍ നിന്നു നീക്കി. ഗുരുതര ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നു പുറത്തുപോയ എന്‍സിപിയിലെ എ.കെ. ശശീന്ദ്രന് മടങ്ങിവന്നിട്ടും ഇപിക്ക് പുറത്തു തന്നെ നില്ക്കേണ്ടിവന്നു.
പിന്നീടാണ് പി. ജയരാജന്റെ വ്യക്തിപൂജ ചര്‍ച്ചയായത്. സംസ്ഥാന സമിതിയിലും ജില്ലാക്കമ്മിറ്റിയിലുമൊക്കെ ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും കീഴ്ഘടകങ്ങള്‍ അതു ചര്‍ച്ച ചെയ്യുന്നത് ജയരാജന് തടയാനൊരുങ്ങി. ജില്ലാക്കമ്മിറ്റി അതു തീരുമാനിച്ചെങ്കിലും പിണറായി ഇടപെട്ട് അതു തിരുത്തിച്ചു. അങ്ങനെ ജില്ലാ സെക്രട്ടറിയെ മോശക്കാരനാക്കി കീഴ്ഘടകങ്ങളില്‍ ചര്‍ച്ച നടത്തി. ജയരാജന് വിനീത വിധേയനായെന്നു തോന്നിയപ്പോള്‍ വീണ്ടും ജില്ലാ സെക്രട്ടറിയാക്കി. പക്ഷെ ജയരാജന് പണി നിര്‍ത്തിയിട്ടില്ലെന്ന് ഷുഹൈബ് വധത്തോടെ വ്യക്തമായി. സംസ്ഥാന സമ്മേളനത്തിനു മുമ്പ് പിണറായിക്കൊരു പണി കൊടുത്തതാണ് ജയരാജനെന്നു വിശ്വസിക്കുന്നവര്‍ പുറത്തുമാത്രമല്ല, പാര്‍ട്ടിയിലുമുണ്ട്.
ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നില്‍ ആരായിരുന്നുവെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. കോടിയേരിയുടെ മക്കളായ ബിനോയ്ക്കും ബിനീഷിനുമെതിരെ ലഭിച്ച നിരവധി പരാതികള്‍ മുഖ്യമന്ത്രിയുടെ പക്കലുണ്ട്. അതിന്റെ പേരില്‍ കോടിയേരിയെ വരുതിയിലാക്കാനാണ് ശ്രമം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുടിയിരുത്തിയതോടെ എം.വി. ജയരാജനെന്ന കണ്ണൂര്‍ ലോബിയിലെ മറ്റൊരു പടക്കുതിരയെ നിര്‍വീര്യമാക്കുന്നതിലും പിണറായി വിജയിച്ചു. എല്ലാ എതിര്‍പ്പുകളും മറികടന്ന് ശക്തി നിലനിര്‍ത്തുന്നതിനുള്ള പിണറായിയുടെ ശ്രമത്തിനു പിന്നില്‍ ലാവ്ലിന് കേസില്‍ സുപ്രീം കോടതിവിധിയെക്കുറിച്ചുള്ള ആശങ്കയാണെന്നു പറയുന്നു. അഥവാ വിധി തനിക്കെതിരായാലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയരാനിടയുള്ള എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് പിണറായിയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: