തൃക്കരിപ്പൂര്‍: പുലിയന്നൂര്‍ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ പോലീസ് പിടിയിലായി. ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടു പേരെയും ചീമേനിയില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ജാനകി ടീച്ചറുടെ വീടിന് അടുത്ത് തന്നെ താമസിക്കുന്ന 21 വയസുള്ള വൈശാഖ്, റിനേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പുലിയന്നൂരിലെ തന്നെ അരുണ്‍ സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടയില്‍ ടീച്ചര്‍ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതാണ് കോലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണ്ണം പണയംവെച്ച ബാങ്കില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് വിവരങ്ങള്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് പ്രഖ്യാപിക്കുമെന്ന് പോലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതികളെ ചീമേനി പോലീസ് സ്റ്റേഷന്, നീലേശ്വരം സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം വൈകുന്നേരം നാല് മണിയോടെ കാസര്‍കോട് പോലീസ് ക്ലബ്ബിലെത്തിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ എം.പ്രദീപ്കുമാര്‍, കെ.ദാമോദരന്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.അസൈനാര്‍, സി.ഐമാരായ വി.ഉണ്ണികൃഷ്ണന്, സി.കെ.സുനില്‍കുമാര്‍, സി.എ.അബ്ദുള്‍ റഹീം, ചീമേനി എസ്.ഐ എം.ഇ രാജഗോപാല്‍ തുടങ്ങിയ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് നീലേശ്വരത്ത് പ്രതികളെ ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു കൊലപാതക കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയില്‍ നാടകീയമായാണ് ഇന്നലെ പോലീസ് പ്രതികളെ വലയിലാക്കിയത്.
സ്വര്‍ണ്ണം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതിന്റെ രശീത് വൈശാഖിന്റെ അച്ഛന് ചന്ദ്രന് വീട്ടില്‍ വെച്ച് കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവായത്. രശീതിയെക്കുറിച്ച് ചന്ദ്രന് വൈശാഖിനോട് തിരക്കിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. രണ്ടു തവണ അന്വേഷിച്ചപ്പോഴും മറുപടിയൊന്നും പറയാതിരുന്നപ്പോള്‍ എന്നാലിത് പോലീസ് സ്റ്റേഷനിലേല്പ്പിക്കാമെന്ന് ചന്ദ്രന് പറഞ്ഞു. അപ്പോഴും മകന് ഒന്നും മിണ്ടാതിരുന്നതിനെ തുടര്‍ന്നാണ് പിതാവ് ജ്വല്ലറി ബില്ല് കിട്ടിയ കാര്യം ചീമേനി എസ്.ഐ എം.ഇ.രാജഗോപാലിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി വൈശാഖിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് റിനേഷും സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിവരം കിട്ടിയത്. പോലീസ് ഉടന്‍ തന്നെ ചീമേനി ടൗണില്‍ വെച്ച് റിനീഷിനെയും പിടികൂടുകയായിരുന്നു. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സംഭവം നടന്ന് എഴുപത് ദിവസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇതോടെ താല്‍ക്കാലിക വിരാമമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: