തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കണ്ണൂര്‍ അക്രമത്തെച്ചൊല്ലി രൂക്ഷവിമര്‍ശനം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നേരെയാണ് രൂക്ഷവിമര്‍ശനമുണ്ടായത്. സമ്മേളനകാലത്ത് കണ്ണൂരില്‍ നടന്ന കൊലപാതകം പാര്‍ട്ടിക്ക് നാണക്കേടായെന്നായിരുന്നു ഇ.പി. ജയരാജന്റെ വിമര്‍ശനം. സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപിയാണ് വിഷയം ഉന്നയിച്ചത്. പി. ജയരാജനെ പേരെടുത്ത് പറയാതെ ഇപി രൂക്ഷമായി വിമര്‍ശിച്ചു.
പിണറായിയുടെയും കോടിയേരിയുടെയും സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. മറ്റ് അംഗങ്ങളാരും വിഷയം സംസാരിച്ചില്ല. ജയരാജനെ ന്യായീകരിക്കാനും ആരും തയാറായില്ല. സാധാരണ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തില്‍ സമ്മേളനത്തിന്റെ അജണ്ട മാത്രമാണ് ചര്‍ച്ച ചെയ്യുക പതിവ്. ഇക്കുറി കണ്ണൂര്‍ വിഷയം ഇ.പി. ജയരാജന് എടുത്തിട്ടത് പിണറായിയുടെ അറിവോടെയെന്ന് വ്യക്തം. ഇന്ന് തുടങ്ങുന്ന സംസ്ഥാനസമ്മേളനത്തിലും കണ്ണൂര്‍ ചൂടേറിയ ചര്‍ച്ചയാകുമെന്നാണ് സൂചന.
പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കാനായി തയാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുണ്ടെന്നും സൂചനയുണ്ട്. നേതാക്കളുടെയും മന്ത്രിമാരുടെയും ജീവിതശൈലിയും സുഖചികിത്സയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഘടകകക്ഷിയായ സിപിഐക്കെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ വ്യക്തിപരമായ വിമര്‍ശനവുമുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ദീപശിഖാ റാലികള്‍ ഇന്നലെ തൃശൂരില്‍ സമാപിച്ചു. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന് ദീപശിഖ തെളിയിച്ചു.
കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി, ഇ.പി. ജയരാജന്, മന്ത്രിമാരായ തോമസ് ഐസക്, കെ.കെ. ശൈലജ, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന് തുടങ്ങിയവര്‍ പങ്കെടുത്തു. വി.എസ്. അച്യുതാനന്ദന് ഇന്ന് രാവിലെ സമ്മേളന നഗരിയിലെത്തും. പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: