പാനൂര്‍: ഷുഹൈബ് വധത്തോടെ അഴിഞ്ഞു വീണത് ന്യൂനപക്ഷ സംരക്ഷകരെന്ന് നടിക്കുന്ന പാര്‍ട്ടിയുടെ പൊയ്മുഖം. ന്യൂനപക്ഷ വേട്ടയില്‍ സിപിഎം ഒരിക്കലും പിന്നിലായിരുന്നില്ല. കണ്ണൂരില്‍ രാഷ്ട്രീയ അസഹിഷ്ണുതയില്‍ ഏറെ ജീവനുകള്‍ കവര്‍ന്നെടുത്ത സിപിഎം ചുകപ്പു ഭീകരര്‍ മുസ്ലീം സമുദായത്തിനു നേരെ നടത്തിയ കൊലപാതകങ്ങളും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടി ആര്‍എസ്എസ് ഫാസിസം പടിവാതില്‍ക്കലെത്തിയെന്ന് ഒരു സമുദായത്തെ ആകെ ഭയപ്പെടുത്തി, വോട്ടും നോട്ടും നേടി നേട്ടമുണ്ടാക്കിയ സിപിഎമ്മിന്റെ ന്യൂനപക്ഷ വേട്ടയെക്കുറിച്ച് ഒരന്വേഷണം നടത്തുകയാണ് ഇവിടെ. കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ രാഷ്ട്രീയ കൊലപാതകം 1969ല്‍ തലശേരിയിലെ വാടിക്കല്‍ രാമകൃഷ്ണനില്‍ നിന്നും ആരംഭിച്ച് ഇന്നു മട്ടന്നൂര്‍ ഷുഹൈബ് എന്ന യുവാവില്‍ എത്തിനില്‍ക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത, നിരാലംബരായ പാവങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയം നോക്കാതെ ഇറങ്ങിത്തിരിച്ച ഷുഹൈബിനെ സിപിഎം ചാവേര്‍സംഘങ്ങള്‍ 37 െവട്ടിനാല്‍ കാലപുരിക്കയച്ചു. പൊടുന്നനെ ജില്ലാസെക്രട്ടറി പ്രസ്താവനയുമായി എത്തി. പാര്‍ട്ടിക്കു പങ്കില്ല. എന്നും പി.ജയരാജനില്‍ നിന്നും കണ്ണൂരിലെ ജനത കേട്ടു കൊണ്ടിരിക്കുന്ന ജല്‍പ്പനം. ന്യൂനപക്ഷസമുദായത്തെ മാറോടണച്ച് ചേര്‍ത്തുനിര്‍ത്തി ആനുകൂല്യം പറ്റി ജീവിക്കുന്ന സിപിഎം നേതാക്കള്‍ ഷുഹൈബ് വധത്തില്‍ തെല്ല് പ്രതിരോധത്തില്‍ തന്നെയാണ്. ജില്ലയില്‍ സിപിഎം നടത്തിയ ന്യൂനപക്ഷ വേട്ടയില്‍ ഇതുവരെ പൊലിഞ്ഞത് 10പേരാണ്.
1970ല്‍ മാടായി കലാപമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഘര്‍ഷത്തില്‍ ന്യൂനപക്ഷ സമുദായത്തെ തെരഞ്ഞുപിടിച്ച് സിപിഎം സംഘം അരുംകൊല ചെയ്യുകയായിരുന്നു. വളപട്ടണത്തെ മഹമൂദ്, ഏഴിമല എട്ടിക്കുളത്തെ പളളി മുസ്ല്യാര്‍ ആയിരുന്ന മുഹമ്മദ് മൗലവി, ഏഴോം ആലിക്കുട്ടി തുടങ്ങിയവരെ വെട്ടി കൊന്നവര്‍ക്ക് ന്യൂനപക്ഷ സമുദായത്തെ നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മുഹമ്മദ് മൗലവിയുടെ മൃതദേഹം എടുക്കാന്‍ പോലും സിപിഎം അക്രമികള്‍ വിട്ടില്ല. ഇവിടെ എത്താനുളള ഏകമാര്‍ഗമായ ഇരിണാവ് മരംപാലം കത്തിച്ചതോടെ രണ്ടു കരകളിലായി മനുഷ്യര്‍ മാറുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ കടല്‍മാര്‍ഗമാണ് മുഹമ്മദ് മൗലവിയുടെ കൊത്തിയരിഞ്ഞ, ജീര്‍ണ്ണിച്ച മൃതശരീരം അവിടെ നിന്നും മാറ്റിയത്. കൊളളയും, കൊളളിവെപ്പുമായി സിപിഎം നരാധമ സംഘം അഴിഞ്ഞാടിയ ആ കാലം ഭീതിദമായി ഇന്നും ഓര്‍ക്കുകയാണെന്ന് മുസ്ലീംലീഗ് നേതാവ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി പറഞ്ഞു.
മാട്ടൂല്‍, മാടായി, പുതിയങ്ങാടി ഭാഗങ്ങളില്‍ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടിയത്. വീടുകള്‍ തകര്‍ത്ത് സ്വത്തുക്കള്‍ കൊളളയടിച്ചവര്‍, കാര്‍ഷിക ഉഭയങ്ങളും ജീവിതോപാധിയായി വളര്‍ത്തുന്ന ആടുമാടുകളെയും മോഷ്ടിച്ചു. അന്നുതൊട്ടെ സിപിഎം നേതാക്കള്‍ അക്രമത്തില്‍ മുന്‍പന്തിയില്‍ തന്നെയെന്ന് വളപട്ടണത്തെ മഹമൂദ് വധത്തില്‍ പ്രതിയായ എം.വി.രാഘവനെ പരാമര്‍ശിച്ച് മുസ്ലീംലീഗ് നേതാക്കള്‍ പറഞ്ഞു. ഒരു പ്രദേശമാകെ കലാപകലുഷിതമാക്കി വര്‍ഗീയപരമായി സംഘര്‍ഷം ജില്ലയില്‍ അഴിച്ചു വിട്ടവര്‍ ആരെന്ന് മാടായില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഇരകളെ കണ്ടാല്‍ ബോധ്യമാവും. അതേ വേട്ടക്കാരാണ് ഇന്നു മതനിരപേക്ഷത ഉയര്‍ത്തി ന്യൂനപക്ഷ രക്ഷകരായി സ്വയം അഭിനയിക്കുന്നത്. എടക്കാട് ടൗണില്‍ വെച്ച് ഷാദുലിയെന്ന യുവാവിനെ നിഷ്ഠൂരമായി വെട്ടിക്കൊന്നു കൊണ്ടാണ് ആ പ്രദേശത്തു ന്യൂനപക്ഷ സ്നേഹം സിപിഎം പ്രകടമാക്കിയത്.
ഒരു കാരണവുമില്ലാതെ കൊല്ലുക. പിന്നീട് നുണപ്രചരണം നടത്തി അവന് കൊല്ലപ്പെടേണ്ടവന്‍ ആണെന്ന് വരുത്തിത്തീര്‍ക്കുക എന്നത് സിപിഎം കണ്ണൂര്‍ മോഡലാണ്. അതാണ് എടക്കാട് ഷാദുലിക്കെതിരെ സിപിഎം ഉയര്‍ത്തിയത്. പട്ടാപകല്‍ എടക്കാട് ബസാറില്‍ ഷാദുലിയെ അരിഞ്ഞു വീഴ്ത്തുകയായിരുന്നു. പട്ടുവത്തെ അന്‍വറും സിപിഎം കൊലക്കത്തിക്കിരയായത് ചില പ്രാദേശിക പ്രശ്നങ്ങളുടെ പേരിലായിരുന്നു.
മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ അന്‍വറിനെ വെട്ടിത്തുണ്ടമാക്കി. 2000 ഏപ്രില്‍ 23ന് വിളക്കോട്ടൂര്‍ നിസാറിനെയും അതേ വര്‍ഷം തന്നെ ജൂണ്‍ 16ന് പാറാട് സുബൈറിനെയും സിപിഎം കൊലപ്പെടുത്തി. രണ്ടു കൊലപാതകങ്ങളും ക്വട്ടേഷനായിരുന്നു. സുബൈര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്നൂവെങ്കിലും പണമായിരുന്നു നേതാക്കള്‍ക്ക് മുഖ്യം. പകല്‍ സമയത്ത് പാറാട് ടൗണില്‍ വെച്ച് സിനിമാ സ്റ്റൈലില്‍ നടന്ന കൊലപാതകത്തിന്റെ വിചാരണ തലശേരി കോടതിയില്‍ നടന്നു വരുന്നു. നിസാര്‍ വധത്തില്‍ സിപിഎം പ്രവര്‍ത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നിസാര്‍ വധം ആദ്യം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കിയെങ്കിലും, പിന്നീട് െ്രെകംബ്രാഞ്ച് അന്വേഷിച്ച് സിപിഎം പ്രവര്‍ത്തകരെ പിടികൂടുകയായിരുന്നു. 2006ല്‍ തേജസ് പത്രവിതരണം നടത്തുകയായിരുന്ന തലശേരിയിലെ ഫസലിനെ കൊന്നത് സിപിഎം വിട്ടതിന്റെ വൈരാഗ്യം ഒന്നുകൊണ്ടു മാത്രമാണ്. ഈ കൊലപാതകവും ആര്‍എസ്എസിന്റെ മേല്‍ ചാര്‍ത്താന്‍ ശ്രമിച്ചെങ്കിലും െ്രെകംബ്രാഞ്ച് സംഘം കൊടി സുനി അടക്കമുളള സിപിഎം ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് ആസൂത്രണത്തില്‍ സിബിഐ അന്വേഷണം വന്നപ്പോള്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രതിയായി. കാക്കയങ്ങാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സൈനുദ്ദീനെ പട്ടാപകല്‍ വെട്ടിക്കൊന്നത് എസ്എഫ്ഐ-ക്യാംപസ്ഫ്രണ്ട് തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലായിരുന്നു. തളിപ്പറമ്പ് അരിയിലിലെ എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് പാര്‍ട്ടി കോടതിയില്‍ വിചാരണ നടത്തിയായിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെ പ്രസ്തുത കേസില്‍ പ്രതിയാണ്.
കൊലപാതകങ്ങളൂം, അക്രമങ്ങളും നടത്തി ഭരണതണലില്‍ അനധികൃത പരോളും മറ്റുമായി ക്രിമിനലുകള്‍ക്ക് പ്രോത്സാഹനം നല്കുന്ന സിപിഎം മുസ്ലീം സമുദായത്തെ ഉന്മൂലനം ചെയ്യാനും ഒരുമ്പെട്ടവരാണ്. ഇപ്പോള്‍ അതു ശുഹൈബില്‍ എത്തി നില്ക്കുന്നു. ശുഹൈബ് വധത്തില്‍ ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാകുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പിടിയിലായവര്‍ ഡമ്മി പ്രതികളായ ചാവേര്‍സേന അംഗങ്ങളാണെന്നും, പാര്‍ട്ടി പറഞ്ഞതിനാല്‍ കുറ്റം ഏറ്റെടുത്തതാണെന്നുമുളള വിവരങ്ങളാണ് പുറത്തു വരുന്നത്. ന്യൂനപക്ഷ സംരക്ഷണം പറഞ്ഞ് കൊന്നവര്‍ക്കു വേണ്ടി നാളെ യാതൊരു മടിയുമില്ലാതെ പണപിരിവുമായും നിങ്ങളെ ഇവര്‍ സമീപിക്കും. അതാണ് പി.ജയരാജന് നയിക്കുന്ന കണ്ണൂരിലെ സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: