കണ്ണൂര്‍: കൊലപാതകത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം നേതാക്കന്മാര് ഇരിക്കുന്ന വേദിയില്‍ ഒരു സമാധാന ചര്‍ച്ചക്കും തങ്ങളില്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. സര്‍വ്വകക്ഷി സമാധാന കമ്മിറ്റിയോഗമാണ് വിളിച്ചത്. ഈ യോഗത്തില്‍ ജനപ്രതിനിധികളെ വിളിച്ചിരുന്നില്ല. ഇന്നലെ നടന്ന യോഗത്തില്‍ ജനപ്രതിനിധിയായി കെ.കെ.രാഗേഷ് പങ്കെടുക്കുകയും മന്ത്രിയോടൊപ്പം ഇരുന്നതും യോഗം പ്രഹസനമാക്കുന്നതിന് വേണ്ടിയാണെന്ന് വ്യക്തമായതോടെയാണ് തങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചത്. യുഡിഎഫ് എംഎല്‍എമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സിപിഎമ്മുകാരനായ രാജ്യസഭ എംപിക്ക് അവസരം കൊടുത്തത് ഏത് അടിസ്ഥാനത്തിലാണെന്ന് സതീശന് പാച്ചേനി ചോദിച്ചു. യോഗം ബഹിഷ്ക്കരിച്ചതിന് ശേഷം സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു സതീശന് പാച്ചേനി.
ഞങ്ങള്‍ പാര്‍ട്ടി പ്രതിനിധികള്‍ മാത്രമാണ് ചര്‍ച്ചയ്ക്ക് പോയത്. നാണംകെട്ട ഈ സര്‍ക്കാറിന്റെ പ്രതിനിധികള്‍ സമാധാനം ഉണ്ടാക്കാനല്ല, സമാധാനഭംഗമുണ്ടാക്കാനാണ്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ അവര്‍ നയം വ്യക്തമാക്കി. രാഗേഷും കെ.വി.സുമേഷും യോഗത്തില്‍ പങ്കെടുത്തതോടെ അവരുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കയായിരുന്നു. അവര്‍ക്ക് സമാധാനം ഉണ്ടാക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പിണറായിക്ക് കൊല്ലപ്പെട്ട ഷുഹൈബിന്റെ വീട്ടില്‍ പോകുവാനോ കൊലപാതകത്തിനെതിരെ പ്രതികരിക്കാനോ സമയമില്ലെന്ന് സതീശന് പാച്ചേനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: