ന്യൂദൽഹി: ഇന്ത്യയ്ക്കെതിരെയുള്ള പാക്ക്- ചൈന തന്ത്രങ്ങൾക്കെതിരെ തുറന്നടിച്ച് ഇന്ത്യൻ സൈനിക തലവൻ ബിപിൻ റാവത്ത്. പാക്കിസ്ഥാൻ ചൈനയുടെ സഹായത്തോടെ നടത്തുന്ന നിഴൽ യുദ്ധത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുന്ന ബംഗ്ലാദേശികളുടെ കടന്നുകയറ്റത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കടന്നുകയറ്റം വടക്കു കിഴക്കൻ പ്രദേശങ്ങളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആസാമിൽ വടക്കു കിഴക്കൻ അതിർത്തികളുടെ സംരക്ഷണത്തെക്കുറിച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിഴൽ യുദ്ധം നടത്തുകയാണ്. ഇത്തരത്തിലുള്ള പദ്ധതികളിലൂടെ ഈ പ്രദേശങ്ങൾ പിടിച്ചെടുക്കാനാണ് ചൈനയും പാക്കിസ്ഥാനും ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ വിശദമായി മനസിലാക്കിയ ശേഷം പരിഹാരം കാണണം-അദ്ദേഹം പറഞ്ഞു.
ആസാമിലെ ബദ്രുദിൻ അജ്മൽ നയിക്കുന്ന ആൾ ഇന്ത്യ ഡമോക്രാട്ടിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) വളർച്ചയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ കുറെ വർഷങ്ങൾ പരിശോധിക്കുമ്പോൾ അതിവേഗമാണ് ഈ പാർട്ടി വളർന്നുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ കഴിഞ്ഞ കാലഘട്ടങ്ങളിലെ വളർച്ചയെക്കാൾ അതിവേഗത്തിലാണ് ഈ പാർട്ടിയുടെ വളർച്ച. ആസാമിലെ പല ജില്ലകളിലും മുസ്ലീം ജനസംഖ്യ അനുദിനം വർധിച്ച് വരികയാണ്. ഈ പശ്ചാത്തലത്തിൽ പൗരന്മാരുടെ ഔദ്യോഗിക രേഖകളുടെ പട്ടിക പുനർനിർണ്ണയം നടത്തി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം- റാവത്ത് വ്യക്തമാക്കി.
ആസാമിലെ ജനസംഖ്യാ കാര്യങ്ങളിൽ പരിവർത്തനം നടത്തുകയെന്നത് അസാധ്യമായ കാര്യമാണ്. സംസ്ഥാനത്ത് മുസ്ലീം ജനസംഖ്യ വർധിച്ച് വരികയാണ്. നേരത്തെ ആസാമിൽ അഞ്ച് ജില്ലകളില് മാത്രമാണ് മുസ്ലീം ഭൂരിപക്ഷമുണ്ടായിരുന്നത്, ഇപ്പോൾ ഒൻപത് ജില്ലകളും മുസ്ലീം ഭൂരിപക്ഷമാണ്. ഈ പ്രദേശങ്ങളിൽ ഏകീകരണം നടത്താൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമായ കാര്യമാണ്-റാവത്ത് പറഞ്ഞു.
കേന്ദ്ര സർക്കാർ ഈ പ്രദേശങ്ങളിൽ നിരവധി വികസന പരിപാടികൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നുണ്ട്, ഇത് പല സങ്കീർണ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: