മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 9 കാറുകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. റോള്‍സ് റോയ്സ് ഗോസ്റ്റ്, പോർഷെ പനാമീറ, രണ്ട് മെഴ്സിഡസ് ബെൻസ് ജി.എൽ 350 സി ഡി ഐ, മൂന്ന് ഹോണ്ട കാറുകൾ, ഒരു ടൊയോട്ട ഫോർച്യൂണർ, ഒരു ടൊയോട്ട ഇന്നോവ എന്നിവയാണ് പിടിച്ചെടുത്ത കാറുകൾ.
കാറുകൾ പിടിച്ചെടുത്തതിന് പുറമെ നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും മേഹുല്‍ മ്യൂച്വൽ ഫണ്ടുകളും മരവിപ്പിച്ചിരിയ്ക്കുകയാണ്. നീരവ് മോദിയുടെ പേരില്‍ 7.80 കോടിയുടെ മ്യൂച്വൽ ഫണ്ടാണ് ഉള്ളത്. അതേസമയം 86.72 കോടിയുടെ മ്യൂച്വൽ ഫണ്ടാണ് മെഹുല്‍ ചോക്സിയുടെ പേരില്‍ ഉള്ളത്.
ആദായനികുതി വകുപ്പ് ഇതുവരെ 141 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിയ്ക്കുകയാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ അക്കൗണ്ടുകളില്‍ 145.74 കോടി രൂപയാണ് ഉള്ളത്. അതുകൂടാതെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ ഫാം ഹൗസിൽ സിബിഐ റെയ്ഡ് നടത്തി. മുംബൈയിലെ അലിബാഗിലുള്ള ഫാം ഹൗസിലാണ് റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: