ന്യൂദൽഹി: ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ദൽഹിയിലെ ആപ്പ് സർക്കാരിനെ ചുറ്റിച്ച് വൈദ്യപരിശോധന റിപ്പോർട്ട്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിന് മുഖത്ത് മർദ്ദനത്തിലേറ്റ പോലുള്ള ചതവുള്ളതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസ് അന്വേഷിക്കുക.
ദൽഹിയിലെ അരുണ അസാഫ് അലി സർക്കാർ ആശുപത്രിയിൽ നടന്ന വൈദ്യപരിശോധനയിലാണ് അദ്ദേഹത്തിന് മർദ്ദനമേറ്റതായി കണ്ടെത്തിയിരിക്കുന്നത്. അൻഷു പ്രകാശ് തന്റെ കഴുത്തിൽ, ചെവിയുടെ പിൻഭാഗം, വലതു കണ്ണിന്റെ താഴെ എന്നിവിടങ്ങളിൽ വേദനയനുഭവപ്പെടുന്നതായി ഡോക്ടർമാരോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെവികൾക്ക് സമീപവും താടിയെല്ലിന്റെ ഭാഗത്തും കഴുത്തിനും ചതവുള്ളതായി കണ്ടെത്തുകയായിരുന്നു. ഇത് മൽപിടുത്തത്തിൽ സംഭവിക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
മെഡിക്കൽ പരിശോധന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേസ് കൂടുതൽ കാര്യക്ഷമായി മുന്നോട്ട് കൊണ്ട് പോകാനാണ് ചീഫ് സെക്രട്ടറിയുടെ നീക്കം. എംഎൽഎമാർ തന്നെ അവരുടെ കൈമുട്ട് കൊണ്ട് തടഞ്ഞുവയ്ക്കുകയും മുഖത്ത് ശക്തിയായി മർദ്ദിച്ചുവെന്നും ചീഫ് സെക്രട്ടറി പോലീസിനു മൊഴി നൽകിയിരുന്നു. ഇതിനെ ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
റേഷന്‍ വിതരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വിളിച്ചുചേര്‍ത്ത യോഗത്തിനിടെ തന്നെ ആപ് എംഎല്‍എമാരായ അമാനത്തുള്ള ഖാൻ, പ്രകാശ് ജാര്‍വാള്‍ എന്നിവർ മര്‍ദിച്ചുവെന്നാണു ചീഫ് സെക്രട്ടറി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: