തുന്സാങ്ങ്: മേഘാലയ അടക്കം മുഴുവന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും സമഗ്ര വികസനവും സമ്പൂര്‍ണ്ണ പരിവര്‍ത്തനവുമാണ് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഗാലാന്‍ഡിലെ തുന്‍സാങ്ങില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാഗാലാന്‍ഡിലും മേഘാലയായിലും ഈ 27നാണ് തെരഞ്ഞെടുപ്പ്.
മേഖലയുടെ പുരോഗിയാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അനുവദിക്കുന്ന ഒരു രൂപയില്‍ വെറും 15 പൈസ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നതെന്നാണ് പണ്ട് 1985ല്‍ ഒരു പ്രധാനമന്ത്രി(രാജീവ് ഗാന്ധി) പറഞ്ഞത്. ഈ അവസ്ഥമാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രം നല്കുന്ന പണം മുഴുവന്‍ അവര്‍ക്കു തന്നെ ലഭിക്കണം. മോദി പറഞ്ഞു.
ഗതാഗതം മെച്ചപ്പെടുത്തി പരിവര്‍ത്തനം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിങ്ങളുടെ സംസ്ഥാനത്തിന് നല്കുന്ന പണം ഇവിടെത്തന്നെയെത്തി എന്നുറപ്പാക്കും. പൊതു പണം പാഴാക്കുന്ന പഴുതുകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടയ്ക്കും.
ഗ്രാമങ്ങള്‍ തമ്മിലുള്ള റോഡ് ബന്ധം വികസനത്തിന് അനിവാര്യമാണ്. നാഗാലാന്‍ഡിലെ റോഡ് വികസനത്തിന് കേന്ദ്രം പതിനായിരം കോടി രൂപയാണ് ചെലവിടുന്നത്. നാഗാലാന്‍ഡ് തലസ്ഥാനമായ കോഹിമയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ 1800 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ നാഗാലാന്‍ഡില്‍ 500 കിലോമീറ്ററിലേറെ ദേശീയ പാതയാണ് കൂട്ടിച്ചേര്‍ത്തത്. മോദി തുടര്‍ന്നു.
നാഗാലാന്‍ഡിന്റെ കിഴക്കന്‍ മേഖലയായ തുന്സെങ്ങില് ആറ് നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഇവിടെ നാലിടങ്ങളില്‍ ബിജെപിയും രണ്ടിടത്ത് സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമാണ് മല്‍സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: