ന്യൂദല്‍ഹി : ധോക്ലാം വിഷയത്തിലൂടെ ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു ചൈനയുടെ രാഷ്ട്രീയ ലക്ഷ്യമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര മേനോന്. കേന്ദ്ര സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്ത രീതി അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഈ പ്രസ്താവന. കരസേന മേധാവി ബിപിന്‍ റാവത്ത്, നാവികസേന മേധാവി സുനില്‍ ലാംബ എന്നിവരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ധോക്ലാമിലെ റോഡ് നിര്‍മാണം സൈനിക മേധാവിത്വം ചൈനയ്ക്കാണെന്നും, ഭൂട്ടാന് സൈനിക ബലം ആവശ്യമുള്ളപ്പോള്‍ അത് നല്കാന് ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും വരുത്തിത്തീര്‍ക്കുക. ഭൂട്ടാനുമായി ഇന്ത്യയ്ക്കുള്ള നല്ല ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമമാണ് ഇതിലൂടെ ചൈന നടത്തിയത്. എന്നാല്‍ ഈ വിഷയം നന്നായി കൈകാര്യം ചെയ്യാന്‍ ഇന്ത്യയ്ക്കായെന്നും മേനോന് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ഭൂട്ടാനും തമ്മില്‍ നല്ല സഹകരണത്തിലാണ്. നിലവില്‍ ഇന്ത്യയാണ് ഭൂട്ടാന് ആവശ്യമുള്ള സൈനിക സഹായങ്ങള്‍ നല്കി വരുന്നത്. 2006 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്റ്റ് വരെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയായും മേനോന് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുപിഎ ഭരണകാലത്ത് 2010- 2014 വരെ മേനോന് ദേശീയ ഉപദേഷ്ടാവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: