പോത്തന്‍കോട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ രശ്മിമോള്‍ക്ക് പഞ്ചായത്തധികാരികള്‍ നല്‍കുന്നത് അവഗണനകള്‍ മാത്രം. മംഗലപുരം പഞ്ചായത്തിലെ വെയിലൂര്വാര്ഡില് ശാസ്തവട്ടം മെറിലാന്റില്‍ രവീന്ദ്രന്-രാജേശ്വരി ദമ്പതികളുടെ മകള്‍ രശ്മി (17) ജന്മനാ ഭിന്നശേഷിക്കാരിയാണ്. പഞ്ചായത്ത് മാറിമാറി ഭരിച്ചവര്‍ രശ്മിക്ക് പെന്ഷന്തുകയല്ലാതെ മറ്റാനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
ശാസ്തവട്ടം ജംഗ്ഷനില്‍ നിന്ന് 300 മീറ്റര്‍ നീളമുള്ള കഷ്ടിച്ച് കാല്‍നട മാത്രം സാധ്യമാകുന്ന ഇടുങ്ങിയ വഴിയാണ് രശ്മിയുടെ വീട്ടിലേക്കുള്ളത്. ഓലമേഞ്ഞ ഇടിഞ്ഞുപൊളിഞ്ഞ വീട്. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും നടുവില്‍ തള്ളിനീക്കുന്ന ജീവിതം. ചികിത്സയ്ക്കായി വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കെത്താന്‍ രശ്മിക്ക് പരസഹായം കൂടാതെ സാധിക്കില്ല. എന്നിട്ടും അധികാരികള്‍ കണ്ണു തുറക്കുന്നില്ല. കഴിഞ്ഞദിവസം വാര്‍ഡംഗം ദീപയുടെ നേതൃത്വത്തില്‍ അബുദാബി പ്രവാസികളുടെ ചിറയിന്‍കീഴ് കൂട്ടായ്മ രശ്മിക്ക് വീല്‍ചെയര്‍ നല്‍കിയിരുന്നു. എന്നാല്‍ വഴിപ്രശ്നം നിമിത്തം രശ്മിയുടെ യാത്ര വീടിനുള്ളിലെ ഭിത്തികള്‍ക്കിടയില്‍ ഒതുങ്ങി. പതിനേഴുവയസ്സു പ്രായമുള്ള രശ്മിയെ എടുത്ത് യാത്ര ചെയ്യാന്‍ അമ്മ രാജേശ്വരി ഏറെ ബുദ്ധിമുട്ടുന്നു. വഴി സൗകര്യപ്പെടുത്തണമെന്ന് അമ്മ രാജേശ്വരിയും നാട്ടുകാരും അധികൃതരോട് പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വാര്‍ഡംഗം ദീപാ സുരേഷ് പലതവണ പഞ്ചായത്തധികാരികളെ സമീച്ചെങ്കിലും ഫണ്ടിെല്ലന്നാണ് പ്രതികരണം.
കൂലിപ്പണിക്കാരനായ രശ്മിയുടെ അച്ഛന് ദിവസങ്ങളായി രോഗംബാധിച്ച് ജോലിക്കുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കുടുംബത്തിലെ പ്രധാനവരുമാനമാര്‍ഗവും നിലച്ചതോടെ വളരെ കഷ്ടതയിലാണ് വീട്ടുകാര്‍. മാറിമാറി ഭരിച്ചവരോട് രശ്മിക്ക് വീടൊരുക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. വാര്‍ഡംഗം പുതിയ ഭവനനിര്‍മാണ പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പഞ്ചായത്തധികൃതര്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.
രശ്മിയുടെ ഒരു കണ്ണിന് കാഴ്ച്ചക്കുറവുണ്ട്. വിരലുകളുടെ വൈകല്യം കാരണം ആധാര്‍ എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആധാര്‍ ഇല്ലാത്തതിനാല്‍ മൂന്നുമാസം വരെ പെന്ഷന് മുടങ്ങി. രശ്മിക്ക് പ്രധാന തിരിച്ചറിയല്‍രേഖകളും ഇല്ല. തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന റേഷന്‍ കാര്‍ഡില്‍ വിദ്യാഭ്യാസം കേരളത്തിന് പുറത്തെന്നാണ് അധികൃതര്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്. സന്മനസുകളുടെ നന്മകള് രശ്മിയുടെ ജീവിതത്തിലേക്ക് വഴിത്തിരിവാകുമെന്ന പ്രാര്‍ഥനയും സ്വപ്നവും മാത്രമാണ് അമ്മ രാജേശ്വരിയുടെ മനസ്സില്‍. ഫോണ്‍: 9895327759.
പ്രതികരിക്കാൻ ഇവിടെ എഴുതുക: