ന്യൂദല്‍ഹി : ഖാലിസ്ഥാന്‍ ഭീകരന് ജസ്പാല്‍ അത്വാളുമൊത്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോയുടെ ഫോട്ടോ വിവാദമായതിനെ തുടര്‍ന്ന് അത്താഴ വിരുന്നിന് അത്വാളിന് നല്കിയ ക്ഷണം ജസ്റ്റിന് ട്രുഡോ പിന്‍വലിച്ചു.
ചൊവ്വാഴ്ച മുംബൈയില്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നതിനിടയിലാണ് നിരോധിത സംഘടന ഖാലിസ്ഥാന്‍ സിഖ് യൂത്ത് ഫെഡറേഷന് നേതാവ് അത്വാളുമൊത്ത് സോഫി ഫോട്ടോയെടുത്തത്. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ക്ഷണം പിന്‍വലിച്ച് ട്രുഡോ തലയൂരിയത്.
ഇന്ത്യ – കാനഡ പുതിയ സഹകരണബന്ധങ്ങളെ തുടര്‍ന്ന് ദല്‍ഹിയിലാണ് അത്താഴ വിരുന്ന് സംഘടിപ്പിച്ചത്. എന്നാല്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് മുംബൈയില്‍ എത്തിയപ്പോഴാണ് സോഫി ട്രുഡോയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അത്വാള് വിശദീകരണം നല്കി. 1986ല്‍ പഞ്ചാബ് ക്യാബിനറ്റ് മന്ത്രി മല്‍കിയത് സിങ് സിദ്ധുവിനെ വധിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെടിവെച്ച് കൊല്ലാനായിരുന്നു ശ്രമമെന്ന് അത്വാള് കുറ്റസമ്മതവും നടത്തിയിരുന്നു.
അതേസമയം അത്വാളിന്റെ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്താതിരുന്നത് അബദ്ധമായെന്ന് ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: