തലശ്ശേരി: ക്ഷേത്ര പറമ്പിനടുത്ത് എടക്കാട് എസ്ഐ മഹേഷ് കണ്ണമ്പേത്തിനെയും സംഘത്തെയും ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള മൂന്ന് പേര് തലശ്ശേരി കോടതിയില്‍ കീഴടങ്ങി. കെ.ജെ.വൈശാഖ് (21), ലക്ഷ്മി നിവാസില്‍ കെ.വി.ഷിജിന് (25), മുഴപ്പിലങ്ങാട് എകെജി റോഡ് കിഴക്കേവളപ്പില്‍ കെ.വി.സുമേഷ് (32) എന്നിവരാണ് പോലീസിനെ വെട്ടിച്ച് തലശ്ശേരി സിജെഎം കോടതിയില്‍ കീഴടങ്ങിയത്. മൂന്ന് പേരെയും മജിസ്ട്രേട്ട് റിമാന്റ് ചെയ്ത് ജയിലിലടച്ചു.
ഇക്കഴിഞ്ഞ 13 ന് ചൊവ്വാഴ്ച രാത്രിയിലാണ് എടക്കാട് തെക്കേക്കുന്നുബ്രം മൃത്യുഞ്ജയ ശിവക്ഷേത്ര പറമ്പിനടുത്ത് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ഇവിടെ പരസ്യ മദ്യപാനം നടത്തിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ എസ്ഐയെ പിടിച്ചു തള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. കുഴപ്പമുണ്ടാക്കിയ ഒന്നാം പ്രതിയും സി.പിഎം ക്രിമിനലുമായ അരുണ്‍ എന്ന അരൂട്ടനെ പോലീസ് സംഘം സംഭവസ്ഥലത്ത് നിന്നും കൈയ്യോടെ പിടികൂടിയിരുന്നു. ഇയാള്‍ റിമാന്റിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: