വിഘടനവാദ സംഘടനകള്‍ക്ക് സ്വാധീനമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒരു കാലത്ത് ‘ബ്രേക്കിങ് ഇന്ത്യ ശക്തിക’ളുടെ പറുദീസയായിരുന്നു. ദല്‍ഹിയിലെ ഭരണമാറ്റം ‘സെവന് സിസ്റ്റര്‍ സ്റ്റേറ്റ്സു’കളുടെ തലവരയും മാറ്റി. സിക്കിമിനെക്കൂടി ഉള്‍പ്പെടുത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ‘അഷ്ടലക്ഷ്മിക’ളെന്ന് നരേന്ദ്ര മോദി പുനര്‍നാമകരണം ചെയ്തു. കേന്ദ്രത്തിന്റെ പ്രത്യേക പരിഗണന വികസനമെത്തിച്ചതോടെ രാഷ്ട്രീയവും സാമൂഹികവുമായുള്ള മാറ്റത്തിന്റെ പാതയിലാണ് സംസ്ഥാനങ്ങള്‍. അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ഭരണത്തിലെത്തി. നാഗാലാന്റും സിക്കിമും എന്‍ഡിഎ മുന്നണി ഭരിക്കുന്നു. മേഘാലയ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി സത്യേന്ദ്ര ത്രിപാഠി ‘ജന്മഭൂമി’യോട് സംസാരിക്കുന്നു.
ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമാണ് മേഘാലയ. ബിജെപി ക്രിസ്ത്യാനികള്ക്കെതിരാണെന്നാണ് കോണ്‍ഗ്രസ് പ്രചാരണം. എത്രത്തോളമാണ് വിജയസാധ്യത?
കോണ്‍ഗ്രസ് മുക്ത മേഘാലയ യാഥാര്‍ത്ഥ്യമാകും. ബിജെപിക്ക് പങ്കാളിത്തമുള്ള സര്‍ക്കാരുണ്ടാകും. ബിജെപി എല്ലാവരുടെയും പാര്‍ട്ടിയാണ്. ന്യൂനപക്ഷ വിരുദ്ധരെന്ന പ്രചാരണം വര്‍ഷങ്ങളായി കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നിട്ടെന്തുണ്ടായി? കേന്ദ്രത്തില്‍ ബിജെപി ജയിച്ചു. 19 സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയോ മുന്നണിയോ ഭരിക്കുന്നു. ഇവിടെ എവിടെയെങ്കിലും ക്രിസ്ത്യാനികളോ മുസ്ലിങ്ങളോ വിവേചനം നേരിടുന്നുണ്ടോ? വ്യാജപ്രചാരണങ്ങള്‍ ഇവിടെയും ജനങ്ങള്‍ തള്ളും.
ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് മതമേധാവിയായ പോള്‍ സിസാക്ക് വിസ ലഭിക്കാതിരുന്നത് വിവാദമായല്ലോ. ഇത് തിരിച്ചടിയാകുമോ?
കോണ്‍ഗ്രസ്സിന്റെ നുണപ്രചാരണമാണിതും. ദിവസേന നൂറ് കണക്കിനാളുകള്‍ക്ക് വിസ ലഭിക്കാതിരിക്കുന്നുണ്ട്. ഇതില്‍ ഒന്നു മാത്രമെടുത്ത് വിവാദമാക്കുന്നത് വര്‍ഗ്ഗീയ പ്രചാരണത്തിന്റെ ഭാഗമാണ്. പാര്‍ട്ടിക്കോ കേന്ദ്ര സര്‍ക്കാരിനോ ബന്ധമില്ല. ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കി ഭയം പടര്‍ത്തുകയാണ് കോണ്‍ഗ്രസ്. ഇത് മാത്രമാണ് ഭരണകക്ഷിയുടെ പ്രചാരണായുധം.
എന്താണ് ബിജെപിയുടെ പ്രചാരണായുധം?
മോദിയുടെ വികസനവും കോണ്‍ഗ്രസ്സിന്റെ അഴിമതിയും. പതിമൂന്നാം ധനകാര്യ കമ്മീഷന് പ്രകാരം 5817 കോടിയാണ് യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്. പതിനഞ്ചാം ധനകാര്യ കമ്മീഷന് അനുസരിച്ച് മോദി 24000 കോടി നല്കി. പ്രധാനമന്ത്രിയുടെ വികസന അജണ്ടയാണ് നോര്‍ത്ത് ഈസ്റ്റില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കിയത്. മോദി മാജിക് മേഘാലയയിലും ആവര്‍ത്തിക്കും.
ഗോവധ നിരോധനവും കോണ്‍ഗ്രസ് ഉപയോഗിക്കുന്നുണ്ട്. ഭരണത്തിലെത്തിയാല്‍ ബീഫ് നിരോധിക്കുമെന്നാണ് പ്രചാരണം.
പാര്‍ട്ടി നേരത്തെതന്നെ നിലപാട് വ്യക്തമാക്കിയതാണ്. ബീഫ് നിരോധനമുണ്ടാകില്ല. ഭക്ഷണം, വസ്ത്രം, മതവിശ്വാസം, രാഷ്ട്രീയം എന്നിവ തെരഞ്ഞെടുക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. ജനങ്ങള്‍ക്ക് ബിജെപിയുടെ നിലപാടില്‍ ആശങ്കയില്ല.
കല്‍ക്കരി ഖനനം നിരോധിച്ചത് നിരവധി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഭരണത്തിലെത്തിയാല്‍ ഇത് പരിഹരിക്കുമോ?
ഹരിത ട്രൈബ്യൂണല്‍ കല്‍ക്കരി ഖനനം നിരോധിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. പതിനായിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചത്. വര്‍ഷം 600 കോടിയാണ് ഖജനാവിന് നഷ്ടം. ഭരണത്തിലെത്തിയാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പരിഹരിക്കും.
മേഘാലയക്കുവേണ്ടിയുള്ള പദ്ധതികള്‍ എന്തൊക്കെയാണ്?
ടൂറിസത്തിലാണ് സംസ്ഥാനത്തിന്റെ ഭാവി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തിടത്ത് വിനോദ സഞ്ചാരികള്‍ വരില്ല. മേഘാലയയെ ദൈവത്തിന്റെ സ്വര്‍ഗമാക്കി മാറ്റും. സംസ്ഥാനത്ത് 45 ശതമാനം യുവതീ യുവാക്കള്‍ തൊഴില്‍രഹിതരാണ്. എല്ലാവര്ക്കും ജോലിയെന്ന സ്വപ്നം നടപ്പാക്കും. ചികിത്സക്ക് ബംഗ്ലാദേശിനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഡോക്ടര്‍മാരില്ലാത്ത ആശുപത്രികള്‍ക്കും അധ്യാപകരില്ലാത്ത സ്കൂളുകള്‍ക്കും ശാപമോക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: