കോട്ടയം: കൊട്ടിഘോഷിച്ച് തുടങ്ങിയ വിജയപുരം പഞ്ചായത്തിലെ പൊന്‍പള്ളി വിനോദ സഞ്ചാര പദ്ധതി വിസ്മൃതിയില്‍.
പൊന്‍പള്ളി പാലത്തിന് സമീപം മീനന്തറയാറില്‍ ബോട്ട് സര്‍വ്വീസ് തുടങ്ങുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി ആഘോഷപൂര്‍വ്വം ഉദ്ഘാടനവും നടത്തി. മീനന്തറയാറില്‍ ബോട്ട് വന്നടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ജെട്ടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍ ഉദ്ഘാടന മാമാങ്കത്തോടെ പദ്ധതിയും വിസ്മൃതിയിലായി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്‍കൈയെടുത്താണ് പദ്ധതി തുടങ്ങിയത്. പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പൊന്പള്ളിയെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായിമാറ്റുമെന്നായിരുന്നു വാഗ്ദാനം. ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ പൊന്‍പള്ളി സ്ഥാനം പിടിക്കുന്നതോടെ വിദേശികള്‍ അടക്കം നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുമെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. ആലപ്പുഴയില്‍ നിന്നു നേരിട്ട് ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിവസവും ഇവിടെ സഞ്ചാരികള്‍ എത്തുമെന്നും നിരവധി പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും വാഗ്ദാനം ഉണ്ടായി. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ബോട്ടുകളും സഞ്ചാരികളും എത്തിയില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ ധൃതിപിടിച്ചാണ് ഉദ്ഘാടനം ചെയ്തത്. മേജര്‍ ഇറിഗേഷന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു ജെട്ടിയുടെ നിര്‍മ്മാണം.
എവിടെ നിന്നോ വാടകക്കെടുത്ത ഫൈബര്‍ ബോട്ട് വാഹനത്തില്‍ കൊണ്ടുവന്ന് ആറ്റിലിറക്കിയാണ് ഉദ്ഘാടനം നടത്തിയത്. ഇപ്പോള്‍ പദ്ധതിയെ കുറിച്ച് അന്വേഷിച്ചാല്‍ പഞ്ചായത്തിനോ, ഇറിഗേഷന്‍ വകുപ്പിനോ, ടൂറിസം വകുപ്പിനോ യാതൊരു വിവരവും ഇല്ല. മാത്രമല്ല ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവരം നല്കാന് മടിക്കുകയുമാണ്. സ്വകാര്യ വ്യക്തിയുടെ പാടത്തിന്റെ അരിക് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ ഉപയോഗിച്ചു കെട്ടിയെടുത്തു എന്നല്ലാതെ ഈ പദ്ധതികൊണ്ട് ഒരു പ്രയോജനവും ആര്‍ക്കും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: